പേജുകള്‍‌

2017 ജൂൺ 13, ചൊവ്വാഴ്ച

ഒരു മഴ യാത്ര




മഴയില്‍ ഒരു കാനന യാത്ര ഏറെ നാളായുള്ള ആഗ്രഹമാണ്. കൂടുതല്‍ ആസൂത്രണം ഒന്നുമില്ലാതെ ഞാനും ആത്മ സുഹൃത്തുക്കള്‍ ഷമീരും ശ്രീജിത്തും താഹയും ഓണാട്ടുകരയില്‍ നിന്നും ആതിരപ്പള്ളിക്ക് അതിരാവിലെ യാത്ര തിരിച്ചു.അതിപ്രഭാതം ആയതിനാല്‍ കാര്‍ യാത്ര അതി വേഗം ആയിരുന്നു.




അങ്കമാലി കഴിഞ്ഞു മൂക്കന്നൂര്‍ വഴി ആതിരപ്പള്ളിയിലേക്ക്. മൂക്കന്നൂര്‍ നിന്നും തുമ്പൂര്‍മുഴി ഡാം വഴിയാണ് യാത്ര. തുമ്പൂര്‍മുഴി ഇതും മുന്‍പ് പ്ലാന്റെഷന്‍ കോര്‍പ്പറേഷന്‍ ചെക്ക്പോസ്റ്റ് ഉണ്ട്.അവിടെ പേര് വിവരങ്ങള്‍ നല്‍കി വേണം യാത്ര തുടരാന്‍.ചെക്ക്പോസ്റ്റ് കഴിഞ്ഞാല്‍ പിന്നെ പ്ലാന്റെഷന്‍ കോര്‍പ്പറേഷന്‍റെ എണ്ണപ്പന തോട്ടങ്ങളില്‍ കൂടിയാണ് നാം കടന്നു പോവുക.


ദൂരെ കാഴ്ചയായി തുമ്പൂര്‍മുഴി വെള്ളച്ചാട്ടം കണ്ടു.തുമ്പൂര്‍മുഴിയില്‍ എഴാറ്റുമുഖം പൈതൃക ഗ്രാമവും തൂക്കു പാലവും ഉള്‍പ്പെടെ ഏറെ നയനാനന്ദകരമായ കാഴ്ചകള്‍ ഉണ്ടെങ്കിലും അത് ഒഴിവാക്കി അതിരപ്പള്ളി യാത്ര തുടര്‍ന്നു.



ഇടയ്ക്ക് ചാലക്കുടി പുഴയുടെ സൗന്ദര്യം ചെറു മഴയില്‍ ആസ്വദിച്ചു.




സമയം ഏകദേശം 9 .30 ആയപ്പോള്‍ സ്വാഗതം ചെയ്തുള്ള അതിരപ്പള്ളി പഞ്ചായത്ത്‌ ബോര്‍ഡ്‌ കണ്ടു,അധിക ദൂരം എത്തും മുന്‍പേ പരസ്യങ്ങളില്‍ മാത്രം കണ്ടിട്ടുള്ള സില്‍വര്‍ സ്ട്രോം വാട്ടര്‍ പാര്‍ക്ക്‌ എത്തി.അതിരപ്പള്ളി എത്തുമ്പോള്‍ സന്ദര്‍ശകരുടെ ബാഹുല്യം അനുഭവപ്പെട്ടില്ല.മഴയും അവധിക്കാലം അവസാനിച്ചതും ആകാം.ടിക്കറ്റ്‌ കൌണ്ടര്‍ അടുത്ത് തന്നെ ദൂര കാഴ്ചയായി നമുക്ക് വെള്ളചാട്ടം കാണാം



.ഒരാള്‍ക്ക് 30 രൂപയാണ് ടിക്കറ്റ് നിരക്ക് .കവാടം കടന്ന് അര കിലോമീറ്റർ നടക്കുമ്പോഴേക്കും കേരളത്തിലെ ഏറ്റവും സുന്ദരമായ വെള്ളചാട്ടത്തിലേക്ക് നമ്മൾ എത്തും. രാജമൌലി ബാഹുബലിയുടെ ദ്രിശ്യ വിസ്മയങ്ങള്‍ ഒരുക്കിയ ആതിരപ്പള്ളി. പാറക്കെട്ടുകളും അതില്‍ അപകടകരമല്ലാത്ത നിലയിലുള്ള ജലവും സഞ്ചാരികള്‍ക്ക് കൂടുതല്‍ ഉത്സാഹം പകരും





.കാഴ്ചയ്ക്ക് കൗതുകം ഒരുക്കി വാനര സേനയും ഉണ്ട് . താഴേക്ക്‌ അര കിലോമീറ്റര്‍ ഇറങ്ങിയാല്‍ മാത്രമേ വെള്ളച്ചാട്ടം അതിന്റെ ഭംഗിയില്‍ കാണാന്‍ കഴിയൂ.ചാലക്കുടിപുഴയില്‍ ഏകദേശം 24 മീറ്റർ ഉയരത്തിൽ പ്രകൃതി ഒരുക്കിയ ജല വിസ്മയം .ചാറ്റൽ മഴ ഞങ്ങളുടെ കാഴ്ചയ്ക്ക് കൂടുതൽ ചാരുത പകർന്നു .



ആതിരപ്പള്ളി കണ്ടു കഴിഞ്ഞു ഞങ്ങൾ അവിടെനിന്നും വാഴച്ചാലിനു തിരിച്ചു . ആ വഴിയിലാണ് ചാര്‍പ്പ വെള്ളച്ചാട്ടം.അവിടെയും കുറച്ചു സമയം ചിലവഴിച്ചു




വാഴച്ചാല്‍ എത്തിയപ്പോള്‍ നല്ല മഴ.നിബിഡ വനങ്ങൾക്ക് അടുത്തായി സുന്ദരമായ ഭൂപ്രകൃതിയില്‍ വാഴച്ചാല്‍ വെള്ളച്ചാട്ടം.



വാഴച്ചാല്‍ നിന്നുമാണ് കാനനയാത്ര ആരംഭിക്കുന്നത്.മലക്കപ്പാറ വരെയുള്ള യാത്രയ്ക്കായി അവിടെയുള്ള ഫോറെസ്റ്റ് സ്റ്റേഷന്‍ നിന്നും അനുമതി പാസ്‌ എടുക്കണം.മലക്കപ്പാറ ഏത്തേണ്ട സമയവും അതിൽ രേഖപ്പെടുത്തും .11 മണിക്ക് യാത്ര തുടഗിയ ഞങ്ങള്‍ 1 .30 മലക്കപ്പാറ എത്തണം . നമ്മുടെ വാഹനത്തില്‍ ഉള്ള പ്ലാസ്റ്റിക്‌ സാധനങ്ങളുടെ വിവരവും നല്‍കണം. കാട്ടിനുള്ളില്‍ പ്ലാസ്റ്റിക്‌നിക്ഷേപിക്കരുതെന്ന കര്‍ശന നിര്‍ദേശവും നല്‍കി.

കാട്ടിലെ മഴ ,അത് കെട്ടിട്ടേ ഉള്ളായിരുന്നു ,അത് അനുഭവിച്ചറിയാന്‍ കഴിഞ്ഞു. കാറിലെ യാത്രയേക്കാള്‍ ബൈക്ക് യാത്രികര്‍ക്കാണ് കൂടുതല്‍ ആസ്വാദ്യകരം. കാട്ടിലെ മഴയ്ക്ക് ഒരു സംഗീതമുണ്ട് മരചില്ലകളില്‍ നിന്നും കുതറി വീണു ഇലകളില്‍ തുള്ളിക്കളിക്കുന്ന മഴയുടെ സംഗീതം.കാട്ടിലെ മഴയും മഴക്കാടുകളുടെ സൗന്ദര്യവും ആസ്വദിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു. മൃഗങ്ങള്‍ ഇറങ്ങാന്‍ സാധ്യത ഉള്ളതിനാൽ വാഹനം നിർത്തരുതെന്നാണ് നിർദേശം .എങ്കിലും പലപ്പോഴും കാടിന്റെ സൗന്ദര്യം ആസ്വദിക്കാൻ അറിയാതെ ഞങ്ങൾ ഇറങ്ങി പോയി .



വീതി കുറഞ്ഞ കാനന പാതയിൽ ഗതാഗത കുരുക്ക് ഉണ്ടായത് യാത്രയുടെ വേഗം കുറച്ചു .കൊടും കാടിലൂടെയുള്ള 30 കിലോമീറ്റര്‍ യാത്ര ചെയ്യുമ്പോള്‍ ആണ് മലക്കപ്പാറ എത്തുക.അവിടെ ആദ്യം കണ്ട ബിസ്മി ഹോട്ടല്‍ നിന്നും ഉച്ച ഭക്ഷണം കഴിച്ചു. ചെറിയ കുറച്ചു കടകളും തേയില തോട്ടങ്ങളും അടങ്ങിയ ഒരു ചെറിയ മലയോര ഗ്രാമം ആണ് മലക്കപ്പാറ.മലക്കപ്പാറ നിറയെ തേയിലത്തോട്ടങ്ങള്‍ ആണ്,മൂന്നാറിനെ അനുസ്മരിപ്പിക്കും. മലക്കപ്പാറ എത്തിയപ്പോഴാണ് ഇനി തിരികെ വന്ന വഴി പോകേണ്ട പൊള്ളാച്ചി വഴി ചുറ്റി പോകാം എന്ന് ഞങ്ങള്‍ തീരുമാനിച്ചത്.മലക്കപ്പാറയില്‍ ഫോറെസ്റ്റ് ചെക്ക്പോസ്റ്റ് ഉണ്ട് അവിടെ നമ്മള്‍ വാഴച്ചാല്‍ നിന്നും എടുത്ത പാസ്‌ തിരികെ നല്‍കണം.



മലക്കപ്പാറ നിന്നും നാല് കിലോമീറ്റര്‍ കൂടി കഴിഞ്ഞാല്‍ തമിഴ്‌നാട്‌ ആയി.അപ്പോഴാണ് ശ്രദ്ധിച്ചത് കേരള അതിര്‍ത്തി വരെ ആതിരപ്പള്ളി പഞ്ചായത്ത്‌ ആണ്. ഈ കേരള അതിര്‍ത്തിയില്‍ ഉള്ളവര്‍ക്ക് സ്വന്തം പഞ്ചായത്ത്‌ ഓഫീസ് എത്തണം എങ്കില്‍ മൂന്നു മണിക്കൂര്‍ അധികം യാത്ര ചെയ്ത് ആതിരപ്പള്ളി എത്തണം,അതും ബസുകള്‍ അപൂര്‍വമായി മാത്രം.ആതിരപ്പള്ളി പഞ്ചായത്തിന്റെ വിവരങ്ങള്‍ ഗൂഗിളില്‍ തപ്പിയപ്പോള്‍ 489 ചതുരശ്ര കിലോമീറ്റര്‍ വിസ്ത്രിതിയുള്ള വലിയൊരു പഞ്ചായത്ത്‌.ആലപ്പുഴ ജില്ലയുടെ മൂന്നില്‍ ഒന്ന് വരും,ബഹറിന്‍ രാജ്യത്തോട് അടുത്തുള്ള വിസ്ത്രിതി.

മലക്കപ്പാറയില്‍ നിന്ന് അടുത്തുള്ള ലക്ഷ്യ സ്ഥാനം വാല്‍പ്പാറയാണ്.ആ യാത്രയിലാണ് ഷോളയാര്‍ ഡാം.കനത്ത മഴ കാരണം ഷോളയാര്‍ ഡാമിലേക്ക് പോയില്ല.




ഏകദേശം ഒന്നര മണിക്കൂര്‍ യാത്രകൊണ്ട് വാല്‍പ്പാറ എത്തി. ചെറിയ ഒരു പട്ടണം ആണ് വാല്‍പ്പാറ.



വാല്‍പ്പാറ നിന്നും അടുത്ത് പോകേണ്ടത് പൊള്ളാച്ചിക്കാണ്.വീണ്ടും വിസ്മയകരമായ ഒരു കാനന യാത്ര കൂടി ഞങ്ങളെ തേടിയെത്തി. വാല്‍പ്പാറ നിന്നും ആളിയാര്‍ ഡാം വഴിയാണ് പൊള്ളാച്ചി എത്തേണ്ടത്. മുപ്പതിലധികം ഹെയര്‍പിന്‍ വളവുകള്‍ ചുറ്റി കൊടും കാടില്‍ കൂടി വീണ്ടും ഒരു യാത്ര. ഒരു വശത്തു കാട്‌ ,ഒരു വശത്തു ഡാമിന്റെ ദൂര കാഴ്ച . ഹെയര്‍പിന്‍ വളവുകള്‍ അവസാനിക്കുമ്പോള്‍ മങ്കി ഫാള്‍സ് എന്ന ചെറിയൊരു വെള്ളച്ചാട്ടം ഉണ്ട്.



മങ്കി ഫാൾസ് കഴിഞ്ഞു അര മണിക്കൂർ യാത്ര കൂടി കഴിയുമ്പോൾ ആളിയാർ ഡാം എത്തും . ചാലക്കുടിപ്പുഴയിലെ അപ്പർ ഷോളയാർ ഡാം ,പറമ്പിക്കുളം ഡാം , തൂണക്കടവ് ഡാം ,പെരുവാരിപ്പള്ളം ഡാം എന്നിവയിൽ നിന്നും പറമ്പിക്കുളം ആളിയാർ കരാർ പ്രകാരം കേരളം നൽകുന്ന ജലം ആണ് ആളിയാർ ഡാമിലേക്ക് എത്തുന്നത് .നല്ല മഴയിൽ കുടയും ചൂടി ഞങ്ങൾ ആളിയാർ ഡാമിലേക്ക് .അഞ്ചു രൂപ പ്രവേശന പാസ് എടുക്കണം.ഡാം നിറയെ വെള്ളമില്ല . മനോഹരമായ കാഴ്ച്ചയാണ് ഡാം പരിസരം നമുക്ക് സമ്മാനിക്കുന്നത് .



ഡാം മുൻപിൽ തട്ട് കടകളിൽ വലിയ മത്സ്യം പൊരിച്ചു തൂക്കിയിട്ടത് കണ്ടപ്പോൾ വായിൽ വെള്ളമൂറി .പക്ഷെ പരീക്ഷണത്തെ പരാജയം ആയിരുന്നു .180 രൂപ നൽകി ഒരെണ്ണം വാങ്ങി എങ്കിലും വയറു കേടാക്കേണ്ട എന്ന് കരുതി ഒന്ന് രുചിച്ചു അവിടെ ഉപേക്ഷിച്ചു മടങ്ങി .



ഇനി കാഴ്ചകൾ ഒന്നുമില്ല ,സമയം അഞ്ചു കഴിഞ്ഞു ഇനി ലക്ഷ്യ സ്ഥാനം സ്വഗൃഹം. ആളിയാർ നിന്നും പൊള്ളാച്ചി എത്താതെ ആനമല വഴി കേരളത്തിലേക്ക് എത്താവുന്ന ഒരു വഴി ഗൂഗിൾ നിർദേശിച്ചു .അങ്ങനെ ആ വഴിയായി യാത്ര. അതി വിശാലവും മനോഹരവുമായ തെങ്ങിൻ തോപ്പുകൾ ആണ് ആനമല യാത്രയിൽ ഞങ്ങളെ ആകർഷിച്ചത് .

ആനമല നിന്നും തമിഴ്‌നാട്ടിലെ മീനാക്ഷിപുരം ചെക്ക്പോസ്റ്റ് കടന്ന് കേരളം അതിർത്തിയിൽ എത്തി .പിന്നെ ഗോവിന്ദാപുരം ചെക്‌പോസ്റ് കടന്ന് മുതലമട , കൊല്ലങ്കോട് , നെന്മാറ ,വടക്കുംചേരി വഴി പാലക്കാടൻ മണ്ണിലൂ ടെ ഒരു യാത്ര . അങ്കമാലി എത്തി രാത്രി ഭക്ഷണവും കഴിഞ്ഞു വീട് എത്തിയപ്പോൾ രാത്രി 12 മണി. 18 മണിക്കൂർ കൊണ്ട് ഏകദേശം 565 കിലോമീറ്റര് യാത്ര ചെയ്തു .

ഒരിക്കലും മറക്കാത്ത ഒരു വിസ്‌മയ യാത്ര , കാട് വീണ്ടും വിളിക്കുന്നു ,കാട്ടിലെ മഴ വീണ്ടും വിളിക്കുന്നു.

2015 ഓഗസ്റ്റ് 1, ശനിയാഴ്‌ച

ഉത്തരം താങ്ങുന്ന ജാതി സംഘടനകള്‍

വര്‍ത്തമാനകാല കേരളത്തിന്‍റെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഘലകളില്‍ എന്‍എസ്സ്എസ്സ്,എസ്എന്‍ഡിപി യോഗം ഉള്‍പ്പെടയുള്ള ജാതി സംഘടനകള്‍ക്ക് യാതൊരുവിധമായ പ്രാധാന്യവുമില്ല.മണ്മറഞ്ഞ മഹാരഥന്മാരായ നേതാക്കളുടെ പൈതൃകത്തിന്റെ പേര് പറഞ്ഞു സമുദായത്തിന്റെ അപ്പോസ്തലന്മാരായി അഭിരമിക്കുന്ന ഈ സംഘടനകളുടെ ഇപ്പോഴത്തെ നേതാക്കളെ കൊണ്ട് സ്വസമുദായങ്ങള്‍ക്കോ പൊതു സമൂഹത്തിനോ ഒരുഗുണവുമില്ല.
കാലാകാലങ്ങളില്‍ മാറി മാറി വരുന്ന അധികാരികളെ കണ്ണുരുട്ടിയും കാല് പിടിച്ചും നേടുന്ന അധികാരത്തിന്റെ അപ്പകഷ്ണങ്ങള്‍ കൊണ്ട് സമുദായ നേതൃത്വങ്ങളും അവരുടെ അനുചരന്മാരും സമ്പന്നരായി മാറുന്നു എന്നതില്‍ കഴിഞ്ഞു സമുദായ ക്ഷേമമോ സാമൂഹിക പുരോഗതിയോ ഒന്നും ഈ സംഘടനകള്‍ വഴി ഉണ്ടാകുന്നില്ല.ഈ സംഘടനകളുടെ എല്ലാം തലപ്പത്ത് സമ്പന്നമായ നേതൃത്വമാണുള്ളത്,അതുപയോഗിച്ചു ഇവര്‍ സൃഷ്ടിക്കുന്ന കൃത്രിമ ജനാതിപത്യ പ്രക്രിയകളില്‍ കൂടി കേറിയിരിക്കുന്ന കസേരകളില്‍ വൈദ്യശാസ്ത്രം പരാജയപ്പെടുന്നത് വരെ ഇവര്‍ തുടരുന്നു.


സമുദായത്തിന്റെ പേര് പറഞ്ഞു വാങ്ങുന്ന വിദ്യാഭാസ സ്ഥാപങ്ങളില്‍ പ്രവേശനത്തിനും നിയമനത്തിനും ജാതിമത വ്യതാസം ഇല്ലാതെ വന്‍ തോതില്‍ കോഴ വാങ്ങുന്നു.ഏറ്റവും താഴെ തട്ടില്‍ നിന്ന് മുതല്‍ പിരിവുകളും നടത്തുന്നു.ഇതെല്ലാം കഴിഞ്ഞു തിരികെ സമുദായതിനോ പൊതു സമൂഹത്തിനോ എന്ത് നല്‍കി എന്ന് ചോദിച്ചാല്‍ കാര്യമായി പറയാന്‍ ഒന്നുമില്ല.പിന്നെ വലിയ പബ്ലിസിറ്റി നല്‍കി നടത്തുന്ന ചെറിയ എന്തെങ്കിലും സേവന സഹായങ്ങള്‍ കാണും,അതിപ്പോള്‍ ഏതൊരു ചാരിറ്റി സംഘടനകള്‍ക്കും ചെയ്യാവുന്നതാണ്.
പിന്നെ വോട്ട് ബാങ്ക് രാഷ്ട്രീയം എന്നാ പേരില്‍ ഇവര്‍ നടത്തുന്ന ഗീര്‍വാണങ്ങള്‍ കേള്‍ക്കുമ്പോള്‍ ഈ സമുദായക്കാരായ മുഴുവന്‍ ആളുകളുടെയും വോട്ടുകള്‍ ഇവരുടെ കൈവശം ഫിക്സഡ് ഡിപ്പോസിറ്റ് ആണെന്ന് തോന്നിപോകും.രാഷ്ട്രീയമായി വളരെയധികം വേര്‍തിരിക്കപെട്ട,ഭരണ പ്രതിപക്ഷ മുന്നണികള്‍ തമ്മിലുള്ള വോട്ട് വ്യതാസം നേര്തതായ കേരളത്തിന്റെ രാഷ്ടീയ ഭൂപടത്തില്‍ ഒരു പക്ഷെ ഒരു നിയമ സഭാ മണ്ഡലത്തില്‍ ഇവര്‍ക്ക് സ്വാധീനിക്കാന്‍ കഴിയാവുന്ന ആയിരം വോട്ടുകള്‍ പോലും നിര്‍ണ്ണയകമാണ്.അത് മനസിലാക്കിയാണ് ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവര്‍ക്ക് ചുറ്റും കൂടുന്നത്.പക്ഷെ സമദൂരവും ശെരി ദൂരവും എന്നൊക്കെയുള്ള രണ്ടു വള്ളത്തില്‍ ചവിട്ടല്‍ മാറ്റി ഒറ്റയ്ക്ക് പാര്‍ട്ടി ഉണ്ടാക്കി മത്സരിച്ചാല്‍ ഇവര്‍ക്കൊന്നും കെട്ടിവെച്ച കാശ് ഒറ്റ മണ്ഡലത്തിലും കിട്ടില്ല.


ഇന്നും വലിയൊരു പങ്കു ആളുകളില്‍ അന്തര്‍ലീനമായ ജാതീയമായ വികാരത്തെ അതീവ സമര്‍ത്ഥമായി ഉപയോഗിച്ച്കൊണ്ട് അതിന്റെ പേരില്‍ കെട്ടിപൊക്കപെട്ട ഒരു കടലാസ് കൂടാരമായി സമുദായ സംഘടനകള്‍ മാറി.ഈ സംഘടനകളില്‍ പ്രാഥമിക അംഗത്വമുള്ള മഹാ ഭൂരിപക്ഷത്തിനും ഇവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് യാതൊരു വിവരവുമില്ല അല്ലെങ്കില്‍ അവര്‍ അതില്‍ തത്പരരല്ല,അതുകൊണ്ടുതന്നെ ഈ നേതാക്കളുടെ തീട്ടൂരങ്ങള്‍ക്ക് അവര്‍ തങ്ങളുടെ സംഘ ശക്തിയെന്ന് അവകാശപ്പെടുന്ന മഹാ ഭൂരിപക്ഷം സമുദായ അംഗങ്ങളും പുല്ലുവില പോലും കല്‍പ്പിക്കുന്നില്ല.

2015 ജൂലൈ 4, ശനിയാഴ്‌ച

ഇന്ത്യയിലെ സാമൂഹിക സാമ്പത്തിക ജാതി സെൻസസ്

1931 നു ശേഷം രാജ്യത്ത് ആദ്യമായി നടന്ന,ജാതി സെന്‍സസിന്‍റെ ആദ്യ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു.ജാതി സെന്‍സസ് എന്ന് പൊതുവേ പറഞ്ഞെങ്കിലും സാമൂഹിക സാമ്പത്തിക ജാതി സെൻസസ് ആയിരുന്നു നടന്നത്.ഏറെ രസകരം എന്ന് പറയട്ടെ പുറത്തുവിട്ട കണക്കുകളില്‍ ജാതി വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ ഒന്നുമില്ല.ആകെ ലഭ്യമാകുന്നത് പട്ടികജാതി പട്ടികവര്‍ഗ ജനസംഖ്യ അനുപാതം മാത്രം.

ഓരോ പത്തു വര്‍ഷവും നമ്മുടെ രാജ്യത്ത് നടക്കുന്ന സെന്‍സസില്‍ നിന്നും വിഭിന്നമാണ് ഈ സാമൂഹിക സാമ്പത്തിക  ജാതി സെന്‍സസ്.മാത്രമല്ല രണ്ടിലുമുള്ള വിവരങ്ങള്‍ തമ്മിലും കാര്യമായ അന്തരമുണ്ട്.ജനസംഖ്യാ സെന്‍സസ് നടന്നത് 2011 ഫെബ്രുവരിയിലാണ് എന്നാല്‍ സാമൂഹിക സാമ്പത്തിക ജാതി സെൻസസ് നടന്നത് 2011,2012 വര്‍ഷങ്ങളില്‍ ആയിരുന്നു, ചില സംസ്ഥാനങ്ങളില്‍ അത് 2013 ആയി.ജനസംഖ്യാ സെന്‍സസ് പ്രകാരം ശേഖരിക്കുന്ന വിവരങ്ങള്‍ രഹസ്യ സ്വഭാവം ഉള്ളതാണ്,അത് എവിടെയും വെളിപ്പെടുതുകയില്ല.എന്നാല്‍ സാമൂഹിക സാമ്പത്തിക ജാതി സെൻസസ് വഴി ശേഖരിച്ച വിവരങ്ങള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം.125 വീടുകള്‍ ഉള്ള ഇരുപത്തിനാല് ലക്ഷം എനുമറേഷന്‍ ബ്ലോക്കുകള്‍ ആയി തിരിച്ചാണ് വിവരങ്ങള്‍ ശേഖരിച്ചത്.ഗ്രാമങ്ങളില്‍ നിന്നുള്ള വിവര ശേഖരത്തിന്റെ നിയന്ത്രണം ഗ്രാമ വികസന വകുപ്പിനും നഗരങ്ങളില്‍ നിന്നുള്ള വിവര ശേഖരത്തിന്റെ നിയന്ത്രണം നഗര ദാരിദ്ര്യ നിര്‍മ്മാര്‍ജന വകുപ്പിന്‍റെയും ജാതി വിവരങ്ങള്‍ അഭ്യന്തര വകുപ്പിന്റെ കീഴിലുള്ള സെന്‍സസ് ഡയറക്ടറേറ്റിന്റെ നിയന്ത്രണത്തിലും ആയിരുന്നു.

2015 ജൂലൈ മൂന്നിനു കേന്ദ്ര സര്‍ക്കാര്‍ ആദ്യ ഘട്ടമായി പുറത്തുവിട്ട വിവരങ്ങളുടെ ചുരുക്കം ഇപ്രകാരമാണ്.



എല്ലാ വിവരങ്ങളും SECC വെബ്സൈറ്റില്‍ ലഭ്യമാണ്.ഓരോ ഗ്രാമങ്ങളെയും സംബന്ധിച്ച വിശദമായ വിവരങ്ങളും ഈ ലിങ്കില്‍  ലഭ്യമാണ്.കേരളത്തിലെ ജില്ലകളുടെയും ഗ്രാമങ്ങളുടെയും വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമായിട്ടില്ല.

ഇന്ത്യയുടെ യഥാര്‍ത്ഥ ചിത്രം വ്യക്തമാക്കുന്ന വിവരങ്ങളാണ് ഈ സെന്‍സസ് വെളിപ്പെടുത്തുന്നത്.ഞെട്ടിപ്പിക്കുന്ന ഈ കണക്കുകള്‍ക്ക്‌ ഇതുവരെ ഭരിച്ച ഭരണകൂടങ്ങള്‍ ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്.ആഗോളീകരണം,നവ ലിബറല്‍ നയങ്ങള്‍ ഒന്നുമല്ല ഇതിന്‍റെ കാരണങ്ങള്‍,ഉദാരീകരണം തുടങ്ങുന്നതിനു മുന്‍പും ഇത്തരം ഒരു സര്‍വ്വേ നടത്തിയാലും വിഭിന്നമായ ഒരു ഫലം ഉണ്ടാകുമായിരുന്നില്ല.

ഈ സര്‍വ്വേ വെളിപ്പെടുത്തിയ പ്രസക്തമായ ചില കാര്യങ്ങള്‍.പത്ര വാര്‍ത്തകളില്‍ കൂടുതല്‍ സമഗ്രത ഇല്ലാത്തത്കൊണ്ട്  SECC വെബ്സൈറ്റ് സന്ദര്‍ശിച്ചു സമാഹരിച്ച വിവരങ്ങള്‍

കുടുംബങ്ങളുടെ പൊതു ചിത്രം




വരുമാന മാര്‍ഗങ്ങള്‍ സെന്‍സസ് പ്രകാരം വെളിപ്പെടുത്തിയത്


കേരളവുമായി ബന്ധപെട്ട വിവരങ്ങള്‍ സംഗ്രഹ പട്ടികയില്‍ മാത്രമേ ഇപ്പോള്‍ ലഭ്യമായിട്ടുള്ളൂ.ജില്ലയും വില്ലേജും തിരിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.

പട്ടികജാതി പട്ടികവര്‍ഗ കുടുംബങ്ങള്‍



 വരുമാന ഘടന








ഭൂമിയുടെ അളവ്


ഈ വിവരങ്ങള്‍ എല്ലാം എനുമറെറ്റര്‍മാര്‍ക്ക് ഓരോ കുടുംബവും നല്‍കിയതില്‍ നിന്നും സംഗ്രഹിച്ചതാണ്.നല്‍കിയ വിവരങ്ങള്‍ ശെരിയാണോ എന്ന് പരിശോധിച്ചിട്ടില്ല.അതുകൊണ്ടുതന്നെ ഒരു പൂര്‍ണ്ണത അവകാശപ്പെടാന്‍ കഴിയില്ല ഈ വിവരങ്ങളില്‍.

സര്‍ക്കാര്‍നയങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ ഈ സര്‍വ്വേ വിവരങ്ങള്‍ സഹായിക്കും എന്ന് കരുതാം.ഒരു പക്ഷെ ബീഹാര്‍ തിരഞ്ഞെടുപ്പിന് ശേഷം ജാതി തിരിച്ചുള്ള കണക്കുകളും പുറത്തു വന്നേക്കാം.




2015 ഏപ്രിൽ 3, വെള്ളിയാഴ്‌ച

ഓണാട്ടുകര

ബ്ലോഗിന്‍റെ പേരൊന്നു മാറ്റി. കാഴ്ചക്കാരനില്‍ നിന്ന് ഓണാട്ടുകര

ഞാനൊരു ഓണാട്ടുകരക്കാരന്‍,


 ഓണാട്ടുകരയെ പറ്റി കൂടുതല്‍ അറിയണം എങ്കില്‍ ഇവിടെ ക്ലിക്കുക

2014 ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

പ്രായോഗിക വാദികളും പ്രതിശ്ചായ വാദികളും

പ്രായോഗിക വാദികളും പ്രതിശ്ചായ വാദികളും തമ്മിലുള്ള ഫുട്ബോള്‍ മത്സരം അപ്രതീക്ഷിതം ആയിരുന്നു.പ്രതിശ്ചായ വാദികളുടെ ധീരനായ നായകന്‍ എതിര്‍ പ്രതിരോധ നിര സജ്ജമാകും മുന്‍പേ ഗോള്‍ അടിച്ചു സ്വന്തം ടീമിനെ മുന്‍പില്‍ എത്തിച്ചപ്പോഴാണ് കളി തുടങ്ങിയ കാര്യം കാണികളായ കേരളപുരം നിവാസികള്‍ അറിഞ്ഞത്.

ആദ്യ ഗോളിന് ശേഷം കളി വിരസമായി മാറി.പ്രായോഗിക വാദികളുടെ സ്പോണ്‍സര്‍മാര്‍ ആയ മുതലാളികളുടെ സംഘടന പരാജയം ഭയന്ന് മത്സരം നിര്‍ത്തിവെക്കണം എന്ന് ആവശ്യപെട്ട് വ്യവഹാരത്തിന് ശ്രമിച്ചു.

കാണികളില്‍ കൂടുതലും പ്രായോഗിക വാദികളുടെ ആരാധകര്‍ ആയിരുന്നു,പക്ഷെ അവര്‍ക്ക് സ്വന്തം ടീമിനായി  ആവേശ പ്രകടനം നടത്താന്‍ മടി,അതുകൊണ്ട് അവര്‍ നിശബ്ദര്‍ ആയിരുന്നു.ചിലരാകട്ടെ പ്രതിശ്ചായ വാദികളുടെ അക്രമം ഭയന്നു ,മനസില്‍ പ്രായോഗിക വാദികളെ പിന്തുണച്ചു കൊണ്ട് പ്രതിശ്ചായവാദികള്‍ക്കായി കയ്യടിച്ചു.

എണ്ണത്തില്‍ കുറവായിരുന്നു എങ്കിലും  പ്രതിശ്ചായ വാദികളുടെ പിന്തുണക്കാരായ കാണികള്‍ ആദ്യ ഗോള്‍ വീണപ്പോള്‍ മുതല്‍ ആനന്ദനൃത്തം തുടങ്ങി.പ്രായോഗിക വാദികളുടെ ടീമിനെയും നായകനെയും ആരാധകരെയും അവര്‍ പുലഭ്യം പറഞ്ഞു.

ഡല്‍ഹിക്കാരി ആയ റഫറിക്ക് ഇപ്പോള്‍ പഴയപോലെ ഹൈകമാന്‍ഡിംഗ് പവര്‍ ഇല്ലാത്തത് കൊണ്ട് അവര്‍ ഗ്രൗണ്ടില്‍ കാഴ്ചക്കാരിയായി നോക്കികൊണ്ടിരുന്നു.

കളി പതുക്കെ ആവേശം പൂണ്ടു.പ്രതിശ്ചായ വാദികളുടെ ടീം സുസജ്ജം ആയിരുന്നു.ആദ്യ ഗോള്‍ അടിച്ച ശേഷം ധീരനായ നായകന്‍ സെന്‍ട്രല്‍ ഡിഫന്‍സ്ലേക്ക് ഇറങ്ങിനിന്ന് ജയം ഉറപ്പിക്കാന്‍ ശ്രമിച്ചു.ഒപ്പം പ്രായോഗിക വാദികളുടെ നായകനെ ഫൌള്‍ ചെയ്യാനുള്ള നീക്കങ്ങളും ഇടക്ക് നടത്തി.ലെഫ്റ്റ് ബാക്ക് ആയി തൃശൂര്‍കാരന്‍ താടിക്കാരനെയും റൈറ്റ് ബാക്ക് ആയി കൊല്ലക്കാരന്‍ വാപോയ കോടാലിയെയും നിര്‍ത്തിയതോടെ പ്രതിരോധം സുസജ്ജമായി.

പ്രതിശ്ചായ വാദികളുടെ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ ആയ ളോഹക്കാരന്‍ അതിശക്തമായ മുന്നേറ്റങ്ങള്‍ നടത്തികൊണ്ടിരുന്നു.അയാള്‍ക്ക് വലിയ ഗ്രൌണ്ട് സപ്പോര്‍ട്ട് ആയിരുന്നു.അയാളുടെ ഓരോ നീക്കത്തിനും അയാളുടെ അതെ വേഷം ധരിച്ചെത്തിയ ഗ്രൗണ്ടില്‍ ഉള്ള കാണികള്‍ പിന്തുണ നല്‍കികൊണ്ടിരുന്നു.

പ്രായോഗികവാദികളുടെ നീക്കങ്ങള്‍ ദുര്‍ബലമായിരുന്നു.ചേര്‍ത്തലക്കാരന്‍ കഷണ്ടി സ്ട്രൈക്കര്‍ക്ക് ഫലപ്രദമായ മുന്നേറ്റങ്ങള്‍ ഒന്നും നടത്താന്‍ കഴിഞ്ഞില്ല.മിഡ് ഫീല്‍ഡ്ല്‍ ഉള്ള   കോഴിക്കോട്ടുകാരന്‍ ആയ കിങ്ങിണി നടത്തിയ നീക്കങ്ങള്‍ ഒന്നും ഫലം കണ്ടില്ല.  പ്രായോഗികവാദികള്‍ക്ക്  ഗോളി ഇല്ലാത്തത് കൊണ്ട് പ്രതിരോധം കാക്കേണ്ട തൃപ്പൂണിത്തുറക്കാരനായ പുംഗവന് ഇരട്ടി ജോലി ആയിരുന്നു.പ്രതിശ്ചായ വാദികളുടെ അക്രമത്തിനു മുന്‍പില്‍ എപ്പോഴും അയാള്‍ ചൂളി പോയി.

പ്രായോഗികവാദികളുടെ നായകന്‍ പുതുപ്പള്ളിക്കാരന്‍ യാതൊരു നീക്കവും നടത്താതെ ഗ്രൗണ്ടില്‍ നില്‍ക്കുകയായിരുന്നു.പരാജയം ഉറപ്പിച്ച  ആ നീക്കങ്ങള്‍ കണ്ടാല്‍  അദേഹം എതിര്‍ ടീം നായകന്റെ ഫൌള്‍ ഒഴിവാക്കാന്‍ മാത്രം ശ്രമിക്കുകയാണെന്ന് തോന്നി പോകും

കളി അവസാന നിമിഷതിലേക്ക് നീങ്ങിയതോടെ ആവേശം മൂത്തു.അതിനിടയില്‍ പ്രായോഗിക വാദികളുടെ സ്പോന്‍സര്‍മാരായ മുതലാളികള്‍ പരാജയം ഉറപ്പിച്ചു വ്യവഹാരത്തിലൂടെ കളി നിര്‍ത്തിവെക്കാന്‍ ശ്രമിച്ചു.ആ ഫൌള്‍ പ്ലേ വന്നതോടെ പ്രതിശ്ചായ വാദികളുടെ ടീമിലുള്ളവരുടെ ആവേശം മൂത്തു.

അതുവരെ ദുര്‍ബല നീക്കങ്ങള്‍ നടത്തി കൊണ്ടിരുന്ന പ്രതിശ്ചായ വാദികളുടെ മലപ്പുറത്ത്കാരന്‍ മിഡ്ഫീല്‍ഡര്‍ ശക്തമായ മുന്നേറ്റങ്ങള്‍ നടത്തികൊണ്ട് ഗോള്‍ പോസ്റ്റിലേക്ക് മുന്നേറി. ജയം ഉറപ്പിച്ചേ പിന്മാരൂ എന്ന രീതിയില്‍ ആയി അയാളുടെ നീക്കങ്ങള്‍.

പ്രായോഗിക വാദികളുടെ നിരയില്‍ ഉള്ള പൊക്കം കുറഞ്ഞ തിരുവനന്തപുരതുകാരന്‍ അതിനിടയില്‍ ഒരു മുന്നേറ്റം നടത്തി  പക്ഷെ പ്രതിശ്ചായ വാദികളുടെ പ്രതിരോധ ഭടന്‍മാര്‍ ആയ തൃശൂര്‍ക്കാരന്‍ താടിയും കൊല്ലക്കാരനും കൂടി അത് തട്ടിയകറ്റി.

പ്രായോഗിക വാദികളുടെ മധ്യനിരയില്‍ കളിച്ച പാലാക്കാരന്റെ നീക്കങ്ങള്‍ കളിയെ അവസാന  നിമിഷത്തില്‍ കൂടുതല്‍ രസകരമാക്കി.അദേഹം സെല്‍ഫ് ഗോള്‍ അടിക്കുവാണോ ടീം മാറി കളിക്കുകയാണോ എന്ന് മനസിലാക്കാന്‍ കഴിഞ്ഞില്ല.എന്തായാലും പ്രതിശ്ചായ വാദികളുടെ നായകന് അയാള്‍ കൃത്യമായി പന്ത് എത്തിച്ചുകൊടുത്തു.

കളിഇഞ്ചുറിടൈമിലേക്ക് നീങ്ങി.പ്രതിശ്ചായ വാദികളുടെ നായകന്‍ ജയം ഉറപ്പിച്ചു,ഇനി സമനില ആയാലും വേണ്ടില്ല എതിര്‍ നായകനെ ഒന്ന് ഫൌള്‍ കൂടി ചെയ്താല്‍ ലക്ഷ്യം പൂര്‍ത്തിയാകും എന്നതായിരുന്നു അദേഹത്തിന്റെ ചിന്ത.

പ്രായോഗിക വാദികളുടെ നായകന് അവസാന നിമിഷം ആയപ്പോള്‍ ജയം ഉറപ്പിച്ചേ തീരൂ എന്നായി.അദേഹത്തിന് ഒരു കാര്യം മനസിലായി കേളി ശൈലി മാറ്റാതെ കളി ജയിക്കില്ല.അങ്ങനെ പ്രായോഗിക ശൈലിയില്‍ അതുവരെ നീക്കം നടത്തിയ അദേഹം പെട്ടെന്ന് പ്രതിശ്ചായ ശൈലിയിലേക്ക് കളി മാറ്റി.അവസാന നിമിഷത്തിലെ അദേഹത്തിന്റെ ശൈലിമാറ്റം കണ്ടു പ്രതിശ്ചായ വാദികള്‍ അമ്പരന്നു,ആ അമ്പരപ്പ് മുതലാക്കി അദേഹംഒറ്റയ്ക്ക് പന്തുമായി മുന്നേറി.ആര്‍ക്കും പ്രതിരോധിക്കാന്‍ ആയില്ല.
പ്രതിശ്ചായവാദികളുടെ അമ്പരപ്പ് മാറും മുന്‍പ് അദേഹം ഗോള്‍ അടിച്ചു.ബൌണ്‍സ് ചെയ്തു വന്ന പന്ത് വീണ്ടും ഗോള്‍ അടിക്കാന്‍ അയാള്‍ക്ക് യാതൊരു പ്രയാസവും ഉണ്ടായില്ല,എന്തെന്നാല്‍ അതുവരെ കളം നിറഞ്ഞു നിന്ന പ്രതിശ്ചായവാദികള്‍ കളി മറന്ന പോലെ നോക്കി നിന്നു,പ്രായോഗിക വാദികളുടെ പുതുപ്പള്ളിക്കാരന്‍ നായകന്‍ തുരുതുരാ ഗോള്‍ അടിച്ചു ടീമിന്റെ ജയം ഉറപ്പിച്ചു.

കളി തോറ്റ പ്രതിശ്ചായ വാദികള്‍ നാണക്കേടിന് ഇടയിലും പറഞ്ഞു ഞങ്ങളുടെ കേളി ശൈലി ആണ് ജയിച്ചത്.സ്വന്തം ടീം തോറ്റെങ്കിലും പ്രതിശ്ചായ വാദികളുടെ ഫാന്‍സ്‌ ആഹ്ലാദ നൃത്തം തുടങ്ങി.

കളി ജയിച്ച പ്രായോഗിക വാദികളുടെ ആരാധകര്‍ നിശബ്ദത തുടര്‍ന്നു,അവര്‍ക്ക്  ടീം ജയിച്ചെങ്കിലും ആഹ്ലാദിക്കാന്‍ ഒന്നുമില്ല.

ടീം സ്പോണ്‍സര്‍മാര്‍ ആയ മുതലാളിമാര്‍ വ്യവഹാരത്തില്‍ കൂടി ഈ കളി ഫൌള്‍ ആണെന്ന് പ്രഖ്യാപിപ്പിക്കും എന്ന വിദൂര പ്രതീക്ഷയില്‍ അവര്‍ കാത്തിരിക്കുന്നു


2014 ജൂലൈ 29, ചൊവ്വാഴ്ച

അറിയപ്പെടാത്ത നക്ഷത്രങ്ങള്‍

കൂമന്‍ കാവില്‍ ബസ്‌ ഇറങ്ങി ഖസാക്കിലേക്ക് പോകുന്ന രവി.ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ കൂടുതല്‍ മലയാളികള്‍ക്കും ഓര്‍മ വരുന്നത് ഖസാക്കിന്‍റെ ഇതിഹാസത്തിലെ രവിയെ ആയിരിക്കും,തേവാരത് ശിവരാമന്‍ നായരുടെ  ഞാറ്റു പുരയിലെ ഏകാദ്ധ്യാപക വിദ്യാലയം.

ഒരു പക്ഷെ  നമ്മുടെ പൊതുസമൂഹത്തിനു ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ പരിചിതമായിരിക്കില്ല.വിദ്യാലയങ്ങളുടെ സാന്ദ്രത ഗ്രാമങ്ങളിലുംനഗരങ്ങളിലും ഏറെ ഉള്ളപ്പോള്‍.എന്നാല്‍ കേരളത്തിലും ഉള്‍പ്രദേശങ്ങളില്‍, കൊടും വനങ്ങളില്‍   ആദിവാസി വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്ക്  ഉള്‍പ്പെടെ അറിവിന്റെ വെളിച്ചം പകരുന്ന  ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ നിരവധി ഉണ്ടെന്നുള്ള കാര്യം പലര്‍ക്കും അറിയില്ല.

ആദിവാസി മേഖല, ഉൾപ്രദേശങ്ങൾ എന്നിവിടങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരമുയർത്തുക എന്ന ലക്ഷ്യത്തോടെ 1997ൽ ആണ്  വിവിധ ഭാഗങ്ങളിൽ ഏകാദ്ധ്യാപക വിദ്യാലയങ്ങൾ തുടങ്ങിയത്.ഏറെ പ്രതിസന്ധികൾ നേരിടേണ്ട സ്ഥലങ്ങളിൽ ജോലി ചെയ്യേണ്ടി വരുമെന്നതിനാൽ ഉദ്യോഗാര്‍ഥികളെ കിട്ടാനില്ലായിരുന്നു.ഒടുവില്‍ ടിടിസി വേണമെന്ന നിബന്ധന ഒഴിവാക്കി,എസ്എസ്എല്‍സി അടിസ്ഥാന യോഗ്യതയായി തീരുമാനിച്ചാണ് അദ്ധ്യാപകരെ തിരഞ്ഞെടുത്തത്. ആദിവാസി മേഖലകളിലെ സാക്ഷരതാ പ്രവർത്തകരായിരുന്നു അദ്ധ്യാപകരിൽ  ഏറെയും. 

2013 മാര്‍ച്ച്‌ 11 നു കോതമംഗലം സ്വദേശിനിയായ ലിസി എന്ന ഏകാദ്ധ്യാപക വിദ്യാലയത്തിലെ അദ്ധ്യാപിക സ്കൂളിലേക്കുള്ള യാത്രയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചിരുന്നു,ആരും അധികം ശ്രദ്ധിക്കപ്പെടാതെ പോയ വാര്‍ത്ത‍.ഏറണാകുളം ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ ആദിവാസി കോളനി ഏകാദ്ധ്യാപകവിദ്യാലയത്തിലെ അദ്ധ്യാപികയായിരുന്നു ലിസി.15 വര്‍ഷമായി ആ ബദല്‍ സ്‌കൂളിലെ അധ്യാപികയായിരുന്നു ലിസി ടീച്ചര്‍.  പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ വാങ്ങാനായി 50 കിലോമീറ്റര്‍ അകലെയുള്ള കോതമംഗലം ബ്ലോക്ക് റിസോഴ്‌സ് സെന്ററിലേക്ക് പോകുംവഴിയാണ്  ആന ആക്രമിച്ചത്.കുഞ്ചിപ്പാറയിലെ, ഈറ്റയും മുളയും ഷീറ്റും ഉപയോഗിച്ച് നിര്‍മിച്ച ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലുള്ള സ്‌കൂളില്‍ 22 കുട്ടികളെയാണ് ലിസി ടീച്ചര്‍ പഠിപ്പിച്ചിരുന്നത്.ആദിവാസി കുടികളിലെ പുരുഷന്മാര്‍ക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണ പ്രവര്‍ത്തനവും ഇവര്‍ നടത്തിയിരുന്നു.

                                                                         ലിസി ടീച്ചര്‍


ഇടുക്കി ജില്ലയിലെ ഇടമലക്കുടിയില്‍ ഉള്ള വിവിധ ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍.ഇവിടേക്ക് പോകുന്ന അദ്ധ്യാപകരുടെ ദുരിതം സങ്കല്പ്പിക്കാവുന്നതിലും അപ്പുറമാണ്.ഇരുപത്തിയെട്ടു കുടികള്‍ ചേര്‍ന്നയിടമാണ്‌ ഇടമലക്കുടി. കേരളത്തിലെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്ത്‌ എന്ന നിലയില്‍ നമ്മള്‍ വാര്‍ത്തകളില്‍ കേട്ടിട്ടുണ്ട് ഇടമലക്കുടിയെ പറ്റി.വാഹന സൗകര്യം അവസാനിക്കുന്നടുത്തു നിന്ന് കൊടും കാടില്‍കൂടി ഒരു ദിവസം മുഴുവന്‍ നടന്നാല്‍ മാത്രമേ ഇവര്‍ക്ക് സ്കൂളില്‍ എത്തുവാന്‍ കഴിയൂ.
ഇവരുടെ ദുരിതയാത്രയെ പറ്റിയുള്ള ഒരു ലേഖനം താഴെ കാണുന്ന ലിങ്കില്‍ വായിക്കാം 

ഇടമലക്കുടിയുടെ ഇതിഹാസം

വന്യമൃഗങ്ങളുടെ ശല്യമുളള കൊടുംവനവും എത്തിപ്പെടാൻ ഏറെ പ്രയാസമുളള ഉൾപ്രദേശങ്ങളും താണ്ടി കുട്ടികളെ പഠിപ്പിക്കുന്ന ഇവര്‍ പേറുന്ന ദുരിതം വളരെ വലുതാണ്.തുച്ചമായ വേതനം,പലര്‍ക്കും മാസത്തില്‍ ഒരിക്കല്‍ മാത്രമേ വീട്ടില്‍ പോകാന്‍ കഴിയൂ.കൊടുംകാട്ടില്‍ ഇങ്ങനെ സ്കൂളിനുള്ളില്‍ തന്നെ അവര്‍ക്കും താമസിക്കേണ്ടി വരുന്നു.ചെറിയ കുഞ്ഞുങ്ങള്‍ ഉള്ള അദ്ധ്യാപകര്‍ പലരും അവരെയും കൂട്ടിയാണ് കാട് കയറുന്നത്.

ഏകാദ്ധ്യാപക വിദ്യാലയങ്ങളില്‍ നാലാം ക്ലാസ് വരെയാണ് ക്ലാസുകള്‍ ഉള്ളത്.അതിനുശേഷം ഈ കുട്ടികള്‍ സാധാരണ സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പ്രവേശനം നേടുന്നു. ഈ കുട്ടികള്‍ക്ക് ശരിയായ അധ്യയനം നല്കാന്‍ ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ എത്രമാത്രം പര്യാപ്തമാണ് എന്ന ചോദ്യം ഉയരുന്നുണ്ട്. പക്ഷേ ഇത്തരം വിദ്യാലയങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍ ഈ കുട്ടികളില്‍ പലരും അറിവിന്റെ ലോകത്തേക്ക് കടക്കുക പോലുമില്ലായിരുന്നു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാണ് ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ വരുന്നത് എങ്കിലും വകുപ്പിന് ഇവയുടെ കാര്യത്തില്‍ വേണ്ട ശ്രദ്ധ ഇല്ല.സംസ്ഥാനത്ത് 354 ഏകാദ്ധ്യാപക വിദ്യാലയങ്ങളാണുള്ളത്.354 വിദ്യാലയങ്ങളില്‍  ആയി 412 ജീവനക്കാരും 8487 വിദ്യാര്‍ഥികളുമുണ്ടെന്നാണ് സര്‍ക്കാറിന്‍െറ കണക്ക്.ഇതില്‍ 111  വിദ്യാലയങ്ങള്‍  പ്രൈമറി സ്കൂളുകളായി മാറ്റാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തെങ്കിലും ഇതുവരെ നടപ്പായില്ല.ഈ വിദ്യാലയങ്ങല പ്രൈമറി സ്കൂളുകള്‍ ആക്കുമ്പോള്‍ ഏറ്റവും ആശങ്കയിലാകുന്നത് ഇങ്ങനെ ഉയര്‍ത്തപ്പെടുന്ന സ്കൂളുകളിലെ അദ്ധ്യാപകരാണ്.പ്രൈമറി വിദ്യാലയങ്ങള്‍ ആകുന്നതോട് കൂടി ഇവിടെല്ലാം സര്‍ക്കാര്‍ സ്കൂളുകളില്‍ അദ്ധ്യാപകരാകാന്‍ വേണ്ട യോഗ്യത ഉള്ളവരെ നിയമിക്കേണ്ടി വരും.ഇപ്പോഴുള്ള പല അദ്ധ്യാപകര്‍ക്കും അതില്ല.



ഈ മേഘലയിലെ അദ്ധ്യാപകര്‍ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും നിരവധിയാണ്.80% അദ്ധ്യാപകരും സ്ത്രീകളാണ്, ഇവര്‍ക്ക് വേണ്ട ഏറ്റവും അടിസ്ഥാന സൗകര്യങ്ങള്‍ പോലും മിക്ക സ്കൂളുകളിലും ഇല്ല.  ദുരിത യാത്രയും താമസിക്കാനുള്ള ബുദ്ധിമുട്ടുകളും ജോലിയുടെ പ്രത്യകത ആണെന്ന് ഇവര്‍ അംഗീകരിക്കുന്നു.പക്ഷെ ഇവര്‍ക്ക് കിട്ടുന്നത് തുച്ചമായ വേതനമാണ്,മാസം 3000 രൂപ മാത്രം.അതും കൃത്യമായി ലഭിക്കാറില്ല.അതിനു പുറമെയാണ് പ്രൈമറി വിദ്യാലയങ്ങള്‍ ആക്കുന്നതോടെ കുറെ പേര്‍ക്ക് ജോലി നഷ്ടമാകുമോ എന്ന ആശങ്കയും.

വേതനത്തിന്റെ ആകര്‍ഷണം മാത്രം കൊണ്ട് ആരും ഈ ജോലിക്ക് തയ്യാറാവും എന്ന് കരുതുന്നില്ല.അവര്‍ ഈ ജോലിയിലൂടെ പ്രകടിപ്പിക്കുന്ന സാമൂഹിക പ്രതിബദ്ധത കണ്ടില്ലെന്നു നടിക്കാനാവില്ല.ഏതാണ്ട് ഒരു സമര്‍പ്പണ മനോഭാവത്തോടെയാണ് പലരും ഇവിടെ ജോലി ചെയ്യുന്നത്.അദ്ധ്യാപനവും അതിനു പുറമേ  ഈ കുട്ടികള്‍ക്ക്  ഭക്ഷണം തയ്യാറാക്കിയും അവര്‍ക്കൊപ്പം കഴിഞ്ഞുമാണ് പലരും ജോലി ചെയ്യുന്നത്.ആദിവാസി മേഘലകളില്‍ പലപ്പോഴും കുട്ടികളെ സ്കൂളിലേക്ക് എത്തിക്കാന്‍ തന്നെ ഇവര്‍ ഏറെ കഷ്ടപ്പെടേണ്ടി വരും.അവധിക്കായി നാട്ടില്‍ പോയി വരുമ്പോള്‍ ചിലപ്പോള്‍ വീണ്ടും കുട്ടികളെ തേടി പോകണം ഊരുകളിലേക്ക്.ചിലപ്പോള്‍ കുട്ടികളെ കുളിപ്പിച്ച് വൃത്തിയാക്കേണ്ട ചുമതലയും ഇവര്‍ ഏറ്റെടുക്കുന്നു.

വാര്‍ത്താ പ്രാധാന്യം ഉള്ള പദ്ധതികള്‍ ,വലിയ മുതല്‍മുടക്കുകള്‍ ഉള്ള പ്രൊജക്റ്റ്‌കള്‍ ഇവയിലോക്കെയാണ് ഏവര്‍ക്കും താത്പര്യം.  മുഖ്യധാരക്ക് പ്രിയങ്കരമായ കാര്യങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഇത്തരക്കാര്‍ അവഗണിക്കപ്പെടുന്നു.സ്ഥിര നിയമനവും കൂടുതൽ ശമ്പളവും നൽകുമെന്ന  സർക്കാരുകളുടെ പ്രഖ്യാപനങ്ങള്‍ ഏറെ കാലമായുണ്ട് .പക്ഷെ   സ്കൂളുകളുടെ നിലവാരമുയർത്താൻ തീരുമാനിച്ച സർക്കാർ നിലവിലുളള അദ്ധ്യാപകരുടെ കാര്യത്തിൽ മൗനം പുലര്‍ത്തുന്നു.

ഈ അദ്ധ്യാപകര്‍ക്ക് വേണ്ടി വാദിക്കാന്‍ ആരുമില്ല.സംഘടനകള്‍ ഇല്ല സമരം ചെയ്യാന്‍.പക്ഷെ ഇവര്‍ ചെയ്യുന്ന സേവനം കണ്ടില്ലെന്നു നടിക്കാന്‍ ആര്‍ക്കും ആവില്ല.ഇക്കാലമത്രയും ഇവര്‍ സമൂഹത്തിനു ചെയ്ത സേവനം കണക്കിലെടുത്ത് ഒരാളെ പോലും പിരിച്ചു വിടാതെ ഏവര്‍ക്കും സ്ഥിരം നിയമനം ഉറപ്പുവരുത്തണം,ഇവര്‍ക്ക് സര്‍ക്കാര്‍ സ്കൂളിലെ അദ്ധ്യാപകര്‍ക്ക് ലഭിക്കുന്ന വേതനം നല്‍കാനുള്ള നടപടികളും സ്വീകരിക്കണം.അതാണ് സര്‍ക്കാരിന് ഇവരോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ഉചിതമായ കാര്യം

( ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍)

2014 ജൂൺ 25, ബുധനാഴ്‌ച

കുബേരന്‍മാരും കുചേലന്മാരും


  ബ്‌ളേഡ് മാഫിയകള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി നടപ്പാക്കിയ "ഓപ്പറേഷന്‍ കുബേര" കേരള പോലീസ് സമീപകാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ഏറെ അഭിനന്ദനീയമായ ഒന്നാണ്.പുരാണത്തിലെ കുബേരന്‍ ഏതെങ്കിലും സാമ്പത്തിക അതിക്രമം കാണിച്ച കഥാപാത്രം ആയിരുന്നില്ല,അതുകൊണ്ടുതന്നെ ഈ പേരിന്‍റെ യുക്തിയില്‍ ഒരു അനൗചിത്യം ഉണ്ട്. എങ്കിലും സര്‍ക്കാര്‍ ഇതില്‍ സ്വീകരിച്ച നടപടികളെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല.സാധാരണ മാഫിയ വിരുദ്ധ നടപടികള്‍ എല്ലാം മാധ്യമ ശ്രദ്ധ തീരുമ്പോള്‍ അതിന്റെ വഴിക്ക് ആകുന്നതാണ് നമ്മുടെ അനുഭവം,എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി മറ്റു പല വിവാദ വിഷയങ്ങളിലേക്കും ശ്രദ്ധ മാറിയിട്ടും പോലീസ് ഓപ്പറേഷന്‍ കുബേരയുമായി മുന്‍പോട്ടു പോകുന്നത് നല്ലകാര്യം തന്നെ.പിന്നെ ഇക്കാലമത്രയും ഈ മാഫിയകള്‍ വളര്‍ന്നു പന്തലിച്ചത് നമ്മുടെ ഈ സര്‍ക്കാര്‍ സംവിധാനത്തിന് മുന്‍പിലാണ്.ഇപ്പോള്‍ റൈഡ് നടത്തുന്നവര്‍ ഇക്കാലം അത്രയും ബ്ലേഡ് മാഫിയാകളുടെ സംരക്ഷകരോ അവരുടെ ഇടപാടുകള്‍ക്ക് മധ്യസ്ഥരോ ആയിരുന്നു.

 കുറച്ചു കൊള്ളപലിശക്കാരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരും എന്നതിനപ്പുറം ഇത് സമൂഹത്തിനു എത്ര മാത്രം പ്രയോജനം ഉണ്ടാക്കുന്നു എന്നതാണ് ഇവിടെ ഏറ്റവും പ്രധാനപെട്ട കാര്യം,അങ്ങനെ നോക്കുമ്പോള്‍ ഇതിന്റെ ഫലപ്രാപ്തിയെ കുറിച്ച് സന്ദേഹമുണ്ട്.
തിരുവനന്തപുരത് ഒരു കുടുംബം ബ്ലേഡ് മാഫിയയുടെ പീഡനം കൊണ്ട് കൂട്ട ആത്മഹത്യ ചെയ്തപ്പോഴാണ് ഓപ്പറേഷന്‍ കുബേര ആരംഭിക്കുന്നത്.



സ്വന്തം വരുമാനതിനും അപ്പുറമുള്ള ചിലവുകളിലേക്ക് ഓരോരുത്തര്‍ കടക്കുമ്പോള്‍(ആവശ്യവും അനാവശ്യവും ആകാം) ,ബിസിനസ്‌ പദ്ധതികള്‍ തുടങ്ങുകയോ,നവീകരിക്കുകയോ അതില്‍ വരുന്ന പരാജയങ്ങലോ അങ്ങനെ പലവിധ കാരണങ്ങള്‍ ആകാം ആളുകളെ ബ്ലേഡ് മാഫിയക്ക് മുന്‍പില്‍ എത്തിക്കുന്നത്.

ബാങ്കുകള്‍ കുറഞ്ഞ പലിശക്ക് പണം ലഭ്യമാക്കിയാല്‍ ബ്ലേഡ് മാഫിയക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയും എന്നത് ശരിയല്ല.ബാങ്കിംഗ് സാന്ദ്രത കൂടുതലുള്ള കേരളം പോലുള്ള സംസ്ഥാനത്ത് ആദ്യം ബാങ്ക് വായ്പ നോക്കി അത് സാധ്യമാകാത്തവര്‍ ആണ് ബ്ലേഡ് മാഫിയയെ സമീപിക്കുന്നത്.പലപ്പോഴും ജാമ്യം ആയി വസ്തുവോ സ്വര്‍ണമോ നല്കാന്‍ ഇല്ലാത്തവര്‍ക്ക് വലിയ ബാങ്ക് വായ്പ സാധ്യമല്ല,അത് ഇനിയും മാറുകയും ഇല്ല.ബാങ്കുകളില്‍ നിന്ന് കിട്ടാവുന്നതിനു അപ്പുറം ആവശ്യകത വരുമ്പോഴാണ് കൊള്ളപ്പലിശ ക്കാരെ സമീപിക്കുന്നത്.

 ഇതിലുള്ള മറ്റൊരു കാര്യം ഒരു കുബേരനും ഒരാള്‍ക്കും അങ്ങോട്ട്‌ ചെന്ന് പണം നല്‍കിയതല്ല.കൊള്ളപലിശ വാങ്ങിയത് ഒഴിവാക്കി കൊടുക്കണം,പക്ഷെ ഇത്തരം നടപടികള്‍ ഒരിക്കലും ആരുടേയും കയ്യില്‍ കഷ്ടപ്പെടാത്ത മുതല്‍ അനര്‍ഹമായി വന്നുചേരാന്‍ അവസരം ഉണ്ടാകരുത്.കുബെരന്മാര്‍ അഴിക്കകത്ത് ആകുമ്പോള്‍ അത് പണം കടം വാങ്ങിയവര്‍ക്ക് സൗജന്യമായി പണം കിട്ടുവാനുള്ള അവസരം ആയി മാറരുത്.

ഇതിൽ മറ്റൊരു രസകരമായ വസ്തുതയുണ്ട്,ഈ നടപടി തുടങ്ങിയപ്പോള്‍ നാട്ടിന്‍പുറങ്ങളില്‍ വളരെ ചെറിയ തുക കടം നല്‍കിയവര്‍ പോലും ബ്ലേഡ് മാഫിയയായി മാറി എന്നതാണ്.പണം കടം കൊടുത്തവര്‍ തിരികെ ചോദിച്ചാല്‍ ഉടനെ അവരെ ബ്ലേഡ് മാഫിയ ആക്കി ചിത്രീകരിച്ചു പരാതി നല്‍കുന്നു.പലയിടത്തും കുബേരന്മാരെ പിടിക്കാന്‍ പോയ പോലീസുകാര്‍ കണ്ടത് ദയനീയ സാഹചര്യം.സൌഹൃദത്തിന്റെയോ പരിചയതിന്റെയോ പേരില്‍ പണം നല്‍കുന്നത് ഒരിക്കലും മാഫിയയായി കാണരുത്.

ബ്ലേഡ് മാഫിയ കടം നല്‍കിയ പണം പൂര്‍ണ്ണമായും അവരുടെതല്ല ഒരിക്കലും.വന്‍ തോതിലുള്ള ബിനാമി പണം ബ്ലേഡ് മാഫിയ ഉപയോഗിക്കുന്നുണ്ട്.ഇത്തരത്തിലുള്ള കള്ളപ്പണം പെരുപ്പിക്കല്‍ ആണ് ബ്ലേഡ് മാഫിയ ചെയ്യുന്ന ഒരുകാര്യം.സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൈക്കൂലി ഉള്‍പ്പെടെ കണക്കില്‍ പെടാത്ത പല പണവും ഇങ്ങനെ കള്ളപ്പണമായി ബ്ലേഡ് മാഫിയ ഉപയോഗിക്കുന്നുണ്ട്.ഇതു മാത്രമല്ല ചെറിയ അത്യാഗ്രഹം കൊണ്ട് കൂടുതല്‍ പലിശ പ്രതീക്ഷിച്ചു തങ്ങളുടെ എല്ലാ സമ്പാദ്യങ്ങളും ബ്ലേഡ് മാഫിയകള്‍ക്ക് നല്‍കിയവരും ഉണ്ട്.



ബ്ലേഡ് മാഫിയ എന്നു പറയുമ്പോള്‍ അതില്‍ വന്‍കിട ചിട്ടി കമ്പനികളും മറ്റു NBFC (നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനി)കളും നടത്തുന്ന പല നിയമവിരുദ്ധ നടപടികളും സ്വാഭാവികമായി വരും.പക്ഷെ അവരൊക്കെ "ഓപ്പറേഷന്‍ കുബേര"യില്‍ വേണ്ട രീതിയില്‍ പിടിക്കപ്പെട്ടിട്ടില്ല.നിയമത്തിലെ പഴുതുകള്‍ തന്നെയാണ് ഇതിനുള്ള ഒരു കാരണം.

 ചെക്കുകള്‍, പ്രോമിസറി നോട്ട്സ് ഇവ രേഖപ്പെടുത്തലുകള്‍ ഇല്ലാതെ വാങ്ങുന്നത് നിയമവിരുദ്ധം തന്നെ.അതാണ് ഇപ്പോള്‍ റൈഡ്കള്‍ വഴിപിടിച്ചെടുക്കുന്നതും.പക്ഷെ  നിയമത്തിനു മുന്‍പില്‍ പലപ്പോഴും ഈ ബ്ലാങ്ക് ചെക്കുകളും പ്രോമിസറി നോടുകളും ദുരുപയോഗം ചെയ്യപ്പെടുകയും ഇരകള്‍ കെണിയില്‍ വീഴുകയും ചെയ്യുന്നുണ്ട്.

സര്‍ക്കാരിനു ഈ കാര്യത്തില്‍ ചെയ്യാന്‍ കഴിയുന്നത് ഒന്ന് നിയമവിരുദ്ധമായ രീതിയില്‍ ഉള്ള ഇത്തരം പണമിടപാടുകളുടെ നിരോധനം ആണ്.ഇത്തരം അനധികൃത പണമിടപാട്കളുടെ വേരറക്കും വരെ ഓപ്പറേഷന്‍ കുബേര" തുടരുമെന്ന് പ്രതീക്ഷിക്കാം.മറ്റൊന്ന് കള്ളപ്പനതിന്റെ ലഭ്യത കുറയ്ക്കുക എന്നത് തന്നെ.ഹവാല പണമായും കൈകൂലി ആയും മണല്‍ ഖനനം നടത്തിയും ഒക്കെ ആര്‍ജിക്കുന്ന പണം വന്‍തോതില്‍ പലിശ ഇടപാടുകള്‍ക്ക് ആയി മാര്‍കെറ്റില്‍ എത്തുന്നത് ഒഴിവാക്കുക.

ഏറ്റവും കൂടുതല്‍ ബ്ലേഡ് മാഫിയാകളുടെ കെണിയില്‍ പെട്ടിരിക്കുന്നത് കൂടുതലും ഇടത്തരക്കാര്‍ ആണ്.വന്‍ പലിശക്ക് പണം കടം വാങ്ങി ബിസിനസ്‌ ചെയ്ത് വിജയിക്കാം എന്ന് കരുതുന്നവര്‍,പണം കടം വാങ്ങി ചൂതാട്ടം നടത്തുന്നവര്‍ അങ്ങനെ നമ്മുടെ അത്യാഗ്രഹം തന്നെയാണ് പലപ്പോഴും ബ്ലേഡ് മാഫിയകളെ വളര്‍ത്തുന്നത്.വിവാഹം,രോഗചികിത്സ പോലെ ഒഴിവാക്കാനാവാത്ത ആവശ്യങ്ങള്‍ക്ക് വാങ്ങി കെണിയില്‍ പെടുന്നവരെക്കാള്‍ കൂടുതല്‍ ഇത്തരം അനവശ്യമായ കടമെടുക്കലുകള്‍ നടത്തിയവര്‍ ആണ്.കയ്യില്‍ മുതല്‍ ഇല്ലാതെ പണം കടം വാങ്ങി ആ പലിശ നല്‍കാന്‍ വീണ്ടും കടം വാങ്ങി ഒരിക്കലും അഴിയാത്ത കുരുക്കില്‍ പെട്ട് ആത്മഹത്യയില്‍ അവസാനിക്കുന്ന നിരവധി അനുഭവങ്ങള്‍.



കടമെടുക്കുന്നതില്‍ സമൂഹം സ്വയം ഉണ്ടാക്കുന്ന നിയന്ത്രണം ആണ് ഇതിന്റെ ശാശ്വതവും പ്രയാസകരവുമായ പരിഹാരം


ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍

2014 മേയ് 7, ബുധനാഴ്‌ച

ബ്ലോഗിങ്ങിനു ഒരു വയസ്

കാഴ്ചക്കാരന്‍ എന്റെ ഈ ബ്ലോഗ്‌ തുടങ്ങിയിട്ട് ഒരു വര്‍ഷം ആയി.

2013 മെയ്‌ 3 നു ആണ് ആദ്യത്തെ പോസ്റ്റിങ്ങ്‌  ഈ ബ്ലോഗില്‍ ഞാന്‍ നടത്തിയത്.

വിഴിഞ്ഞം സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴുമ്പോള്‍,ഇതായിരുന്നു ആദ്യത്തെ പോസ്റ്റ്‌.

പിന്നെയും കുറച്ചു പോസ്റ്റുകള്‍.അതിനെ വായിക്കാനും അഭിപ്രായം പറയാനും തെറ്റുകള്‍ തിരുത്തി വേണ്ട നിര്‍ദേശങ്ങള്‍ തരാനും നിരവധി സുഹൃത്തുക്കള്‍ ഉണ്ടായി.ബ്ലോഗിങ് ലോകത്തെ സജീവ സാന്നിധ്യങ്ങള്‍ ആയ പലരുമായും പരിചയപ്പെടാന്‍ കഴിഞ്ഞത് വലിയൊരു സൌഭാഗ്യമായി.
ഫേസ്ബുക്കിലെ മലയാളം ബ്ലോഗേഴ്സ്ന്റെ രണ്ടു കൂട്ടായ്മകളും കൂടുതല്‍ ബ്ലോഗുകളെ അറിയാനും ബ്ലോഗര്‍മാരെ പരിചയപ്പെടാനും സഹായിച്ചു,പുതിയ ബ്ലോഗര്‍മാരെ വിലയിരുത്തുന്ന വരികള്‍ക്കിടയില്‍ എന്ന ബ്ലോഗ്‌ നിരൂപണത്തില്‍ ഈ ബ്ലോഗ്‌ പരാമര്ശിക്കപ്പെടാനുള്ള ഭാഗ്യവും ഉണ്ടായി.

ജോലിയിലെ തിരക്കു കാരണം ഒരു മാസത്തില്‍ അധികമായി ബ്ലോഗില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല.കൂട്ടുകാരുടെ പല രചനകളും വായിക്കാനും സമയം കിട്ടിയില്ല.സത്യം പറഞ്ഞാല്‍ ഇന്നു അവിചാരിതമായി ബ്ലോഗിലേക്ക് എത്തിയപ്പോഴാണ്  ഈ ബ്ലോഗ്‌ ഒരു വര്‍ഷമായി എന്നറിയുന്നത്.അപ്പോള്‍ മനസ്സില്‍ തോനിയതാണ് ഈ കുറിപ്പ്.ഓരോ തവണയും ഓരോ കുറിപ്പുകള്‍ എഴുതുമ്പോള്‍ ബ്ലോഗിങ് ലോകത്തെ കൂട്ടുകാര്‍ തരുന്ന പ്രോത്സാഹനം ആണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം.എല്ലാവര്‍ക്കും നന്ദി.

2014 മാർച്ച് 6, വ്യാഴാഴ്‌ച

ചെട്ടികുളങ്ങര കുംഭഭരണി

ഒരു നഷ്ടബോധത്തോടെയുള്ള കുറിപ്പാണിത്.ജീവിതത്തില്‍ ആദ്യമായി കുംഭഭരണി ആഘോഷിക്കാന്‍ ആവതെയിരിക്കുന്നു.ഓണാട്ടുകരക്കാര്‍ മുഴുവന്‍ കൊണ്ടാടുന്ന ചെട്ടികുളങ്ങര കുംഭഭരണി,പിന്നെ ഞങ്ങളുടെ ഗ്രാമത്തില്‍ ഗ്രാമദേവത വടക്കന്‍കോയിക്കല്‍ അമ്മയുടെ കുംഭഭരണി ഉത്സവം.



ചെട്ടികുളങ്ങര കുംഭഭരണി,ഓണാട്ടുകരയുടെ ദേശിയ ഉത്സവമാണ്.     

(കൊല്ലം ആലപ്പുഴ ജില്ലകളിലുള്ള കരുനാഗപ്പള്ളി, കാർതികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകളും  മറ്റുചില ദേശങ്ങളും ചേരുന്നതാണ് ഓണാട്ടുകര). ചെട്ടികുളങ്ങര അമ്മയെ ഓണാട്ടുകരയുടെ പരദേവത എന്നും വിശേഷിപ്പിക്കും.ഇവിടത്തെ പ്രതിഷ്ഠ ശ്രീ ഭദ്രകാളിയാണ്.കാഴ്ച്ചയുടെ വിസ്മയവും ഭക്തിയുടെ പൂര്ന്നതയും ഒന്നിച്ചു ചേരുന്ന ദിവസമാണ് കുംഭഭരണി. ഭക്തജനലക്ഷങ്ങള്‍ ദേവീപ്രസാദത്തിനായും കെട്ടു കാഴ്ചകള്‍ ദര്ശിക്കനുമയ് ഇന്നു ദേവി  സന്നിധിയില്‍ എത്തും





ചെട്ടികുളങ്ങര ക്ഷേത്രവുമായി ബന്ധപ്പെട്ടു 13 കരക്കാര്‍ ഒരുക്കുന്ന കെട്ടുകാഴ്ചകളാണു കുംഭഭരണിയുടെ സവിശേഷത. ഗ്രാമ വീഥികളിലൂടെ ആചാര പെരുമയില്‍ വ്രത ശുദ്ധിയോടെ കരക്കാര്‍ ഒരുക്കിയ അംബരചുംബികളായ കെട്ടുകാഴ്ചകള്‍ ക്ഷേത്രനടയിലെത്തി അമ്മയെ തൊഴുത് കാഴ്ചക്കണ്ടത്തില്‍ അണിനിരക്കുന്നതു കാണാന്‍ ഭക്ത സഹസ്രങ്ങള്‍ ക്ഷേത്രത്തിലേക്ക് എന്ന് ഒഴുകിയെത്തും.ഓണാട്ടുകരയുടെ തനിമയാര്‍ന്ന ആചാരങ്ങളും ചിത്ര, ശില്‍പ, സംഗീത കലകളിലെ വൈദഗ്ധ്യവും സമന്വയിക്കുന്നവയാണ്  ഓരോ കാഴ്ചകളും.

ഈരേഴ(തെക്ക്), ഈരേഴ(വടക്ക്), കൈത(തെക്ക്), കൈത(വടക്ക്) എന്നിവ ക്ഷത്രത്തിന്റെ നാലു ഭാഗത്തുമായി സ്ഥിതി ചെയ്യുന്നു. മറ്റുള്ള കരകൾ കണ്ണമംഗലം (തെക്ക്), കണ്ണമംഗലം (വടക്ക്),പേള, കടവൂർ , ആഞ്ഞിലിപ്ര, മറ്റം(വടക്ക്), മറ്റം(തെക്ക്), മേനാംപള്ളി, നടക്കാവ് എന്നിവയാണ് ക്ഷേത്രവുമായി ബന്ധപെട്ട കരകള്‍.ശിവരാത്രി ദിവസം എല്ലാ കരക്കാരും കെട്ടുകാഴ്ച നിര്‍മ്മാണത്തിനുള്ള ഉരുപ്പടികള്‍ പുറത്തെടുക്കും ഭരണി ദിവസം ആകുമ്പോള്‍ അത് മനം മയക്കുന്ന സുന്ദര രൂപമായി മാറും.


  കരക്കാര്‍ കെട്ടുകാഴ്ച ഒരുക്കുന്നതിന്റെ ചിത്രമാണ്‌ താഴെ




ഓരോ കരക്കാരും ഒരുക്കുന്ന കെട്ടുകാഴ്ചകള്‍ ഒന്ന് നോക്കാം


ഈരേഴ(തെക്ക്) കരയുടെ കുതിര




ഈരേഴ(വടക്ക്) കരയുടെ കുതിര





കൈത(തെക്ക്) കരയുടെ കുതിര




കൈത(വടക്ക്) കരയുടെ കുതിര



കണ്ണമംഗലം (തെക്ക്) കരയുടെ തേര്




കണ്ണമംഗലം (വടക്ക്) കരയുടെ തേര്




പേള കരയുടെ കുതിര




കടവൂര്‍ കരയുടെ തേര്



ആഞ്ഞിലിപ്രയുടെ തേര്




മറ്റം(വടക്ക്) കരയുടെ ഭീമന്‍





മറ്റം(തെക്ക്) കരയുടെ ഹനുമാന്‍ പാഞ്ചാലി





മേനാംപള്ളിയുടെ തേര്




നടക്കാവ്ന്‍റെ കുതിര



ഓരോ കരകളില്‍ നിന്ന് എത്തുന്ന കെട്ടുകാഴ്ചകള്‍  വൈകുന്നേരം ക്ഷേത്രത്തില്‍ എത്തി അമ്മയെ വണങ്ങി കാഴ്ച കണ്ടത്തിലേക്ക്‌ ഇറങ്ങുമ്പോഴേക്കും ഉത്സവആവേശം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തും








ചെട്ടികുളങ്ങര കുംഭഭരണി എന്ന് കേള്‍ക്കുമ്പോള്‍ മറ്റു നാട്ടുകാരുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് അംബരചുംബികളായ കെട്ടുകാഴ്ചകള്‍ ആണ്.പക്ഷെ ഭരണി ഉത്സവത്തിന്റെ വിശേഷങ്ങള്‍ അനവധിയാണ്.


പതിമൂന്നു കരകളിലും ശിവരാത്രി മുതല്‍ കെട്ടുകാഴ്ചകള്‍ ഒരുക്കുമ്പോള്‍ ആ സ്ഥലത്ത് ഭക്തജനങ്ങൾ നടത്തുന്ന ഒരു നേർച്ചയാണ് കുതിരമൂട്ടിൽ കഞ്ഞി.ഇലയും,തടയും,പ്ലാവിലയുമാണ് ഇപ്പോഴും കഴിക്കാനായി ഉപയോഗിക്കുന്നത്




ദേവിയുടെ ഏറ്റവും ഇഷ്ട വഴിപാടായ കുട്ടിയോട്ട സമര്‍പ്പണം ആണ് ഭരണി ദിവസത്തെ ഒരു പ്രധാന ചടങ്ങ്.കുത്തിയോട്ട വഴിപാട്‌ വളരെ ചിലവേറിയതാണ്.ഒരു കോടി രൂപ വരെ ആകും ചില ഭക്തര്‍ക്ക്‌.





കുത്തിയോട്ടം എന്ന അനുഷ്ഠാന കല ഓണാട്ടുകരയില്‍ ഏറെ പ്രചാരത്തില്‍ ഉള്ള ഒന്നാണ്.വഴിപാട്‌ നല്‍കുന്ന വീടുകളില്‍ ശിവരാത്രി മുതല്‍ കുത്തിയോട്ട ചുവടുകള്‍ തുടങ്ങും.അതോടെ ഉത്സവ മേളമായി.ഭരണി ദിവസം രാവിലെ നേര്ച്ച കുതിയോട്ടങ്ങള്‍ ഘോഷയാത്രയായി ദേവി സന്നിധിയില്‍ എത്തും



വേറെയുമുണ്ട് വിശേഷങ്ങള്‍.അന്നേ ദിവസം സദ്യ വിളമ്പുമ്പോള്‍ നിര്‍ബന്ധമായും ഉണ്ടാവേണ്ട വിഭവമാണ് കൊഞ്ചും മാങ്ങ.കൊഞ്ചും മാങ്ങ കൂട്ടാതെ ചെട്ടികുളങ്ങരക്കാര്ക്ക് ഭരണിസദ്യയില്ല




ഭരണി ആവുമ്പോള്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ഭരണി ചന്തതുടങ്ങും.ഓണാട്ടുകരയുടെ കാര്‍ഷിക സംസ്കൃതി വിളിച്ചോതുന്ന ഭരണി ചന്തയില്‍ എല്ലാ വിത്ത് ഇനങ്ങളും കാര്‍ഷിക ഉപകരണങ്ങളും ലഭ്യമാണ്.




കുംഭ ഭരണി കൊണ്ട് ചെട്ടികുളങ്ങരയിലെ ഉത്സവം അവസാനിക്കുന്നില്ല.കുംഭഭരണി കഴിഞ്ഞു പിന്നീടു കരക്കാരുടെ എതിരെല്പ്പു ഉത്സവം,പതിമൂന്നു ദിവസങ്ങളിലായി.ഉത്സവത്തിനു സമാപനം കുറിക്കുന്നത് മീന മാസത്തിലെ അശ്വതി ഉത്സവ കെട്ടുകാഴ്ചയോടെയാണ്.ദേവിക്ക് കൊടുങ്ങല്ലൂര്‍ക്കുള്ള യാത്രയപ്പും അന്ന് നല്‍കും.മീനത്തിലെ ഭരണി ദിവസം ക്ഷേത്ര നട തുറക്കില്ല.കാര്‍ത്തിക ദിവസം ദേവി തിരിചെതുമെന്നു വിശ്വസം.

 



ഇങ്ങനെ ചെട്ടികുളങ്ങര കുംഭ ഭരണിക്ക് വിശേഷങ്ങള്‍ അനവധിയാണ്.പക്ഷെ ഓണാട്ടുകരയില്‍ എന്റ ഗ്രാമക്കാര്‍ മാത്രം അന്ന് വേറൊരു ആഘോഷത്തിലാണ്‌.ഞങ്ങളുടെ ഗ്രാമത്തിലെ വടക്കന്‍കോയിക്കല്‍ ക്ഷേത്രത്തിലും ഉത്സവം കുംഭഭരണി തന്നെ.ഞങ്ങള്‍ അതുകൊണ്ട് ഇവിടുത്തെ ഉത്സവം കഴിഞ്ഞു രാത്രിയില്‍ ആകും ചെട്ടികുളങ്ങര എത്താന്‍,പലര്‍ക്കും അതിനു സാധിക്കുകയും ഇല്ല.


വടക്കന്‍കോയിക്കല്‍ ക്ഷേത്രം




ജീവിതത്തില്‍ ആദ്യമായാണ് ഭരണി ഉത്സവത്തിനു നാട്ടില്‍ ഇല്ലാതെയിരിക്കുന്നത്.നീണ്ടു പോകുന്ന പ്രവാസം ഇനിയും ഇത്തരം നഷ്ടങ്ങള്‍ ഉണ്ടാക്കിയേക്കാം.




ചിത്രങ്ങള്‍ക്ക് കടപ്പാട്-ക്ഷേത്ര വെബ്‌ സൈറ്റ്,കൂട്ടുകാരുടെ ഫേസ്ബുക്ക്‌ ചിത്രങ്ങള്‍,മാതൃഭൂമി പത്രം

Related Posts Plugin for WordPress, Blogger...