പേജുകള്‍‌

2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

വിശുദ്ധ നരകത്തിലെ കാണാ കാഴ്ചകള്‍


സൈബര്‍ ലോകത്ത് രണ്ടു ദിവസമായുള്ള ഏറ്റവും വലിയ വാര്‍ത്ത‍,പത്ര മാധ്യമങ്ങള്‍ ഒന്നിച്ചു മുക്കിയ വാര്‍ത്ത‍,ചില ചാനലുകള്‍ ഭാഗികമായി മാത്രം നല്‍കിയ ഒരു വാര്‍ത്ത‍ അതാണ് കേരളത്തിലെ ആള്‍ ദൈവങ്ങളില്‍ പ്രമുഖയായ അമൃതാനന്ദമയിയുടെ പ്രധാനശിഷ്യയും മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റുമായ ഗായത്രി എന്ന ഗെയ്ല്‍ ട്രെഡ്വെല്‍ എഴുതി ആമസോണ്‍ പ്രസിദ്ധീകരിച്ചികുന്ന ഹോളി ഹെല്‍: എ മെമ്മോയിര്‍ ഓഫ്‌ ഫെയ്‌ത്ത്‌, ഡിവോഷന്‍, ആന്‍ഡ്‌ പ്യൂവര്‍ മാഡ്‌നെസ്‌' (വിശുദ്ധ നരകം: വിശ്വാസത്തിന്റെയും ആരാധനയുടെയും ഭ്രാന്തിന്റെയും ഓര്‍മക്കുറിപ്പ്‌ ) എന്ന പുസ്തകം.



ആള്‍ദൈവങ്ങളെ പറ്റി സാമാന്യ ബോധം ഉള്ള ആര്‍ക്കും ഈ വെളിപ്പെടുത്തലുകള്‍ എന്തെങ്കിലും ഞെട്ടല്‍ ഉണ്ടാക്കുകയോ ഒരു പുതുമയുള്ള വാര്‍ത്തയായി തോന്നുകയോ ചെയ്യില്ല.പക്ഷെ സ്വന്തം ജീവിതത്തിനു സംഭവിച്ച താളപിഴകളെ,താന്‍ കണ്ട അരുതാത്ത കാഴ്ചകളെ ,ആത്മീയതയുടെ പേരില്‍ കെട്ടിപ്പൊക്കിയ ഒരു കപട സാമ്രാജ്യത്തിന്റെ അണിയറകഥകളെയാണ് പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നത്.അതുകൊണ്ട്തന്നെ സാമാന്യ വത്കരിച്ചു പൊതു സമൂഹം നടത്തുന്ന വിമര്‍ശനങ്ങളെക്കാള്‍  പതിന്മടങ്ങ്‌ ഗൌരവം ഈ വെളിപ്പെടുതലുകള്‍ക്ക് ഉണ്ട്.
ഇത്തരം വെളിപ്പെടുത്തലുകളും ആരോപണങ്ങളും ഇത് ആദ്യമല്ല. ആശ്രമത്തില്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് അറെസ്റ്റ്‌ ചെയ്യുകയും പിന്നീട് പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ വെച്ച് കൊല്ലപ്പെടുകയും ചെയ്ത സത്‌നാം സിങ്ങ് എന്ന യുവാവിന്റെ മരണം, സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന കൊടുങ്ങല്ലൂര്‍ നാരായണന്‍കുട്ടി വള്ളിക്കാവില്‍ വെച്ച് കൊല്ലപ്പെട്ട സംഭവം ,അമ്മയുടെ സ്വന്തം സഹോദരന്‍ സുഭഗന്‍ തൂങ്ങി മരിച്ചത് തുടങ്ങി ഒട്ടേറെ സംഭവങ്ങളില്‍ അമൃതാനന്ദമയിമഠം ആരോപണ വിധേയമായിട്ടുണ്ട്.പക്ഷെ അപ്പോഴൊക്കെ രാഷ്ട്രീയ സാമ്പത്തിക സ്വാധീനം ഉപയോഗിച്ചു അവ അട്ടിമറിക്കുകയാണ് ചെയ്തത്.

ഒരു സ്ത്രീ എന്ന നിലയില്‍ ഗായത്രിക്ക് അനുഭവിക്കേണ്ടി വന്ന ലൈംഗിക പീഡനങ്ങള്‍ , അമൃതാനന്ദമയിക്ക് സ്വിസ് ബാങ്ക്ല്‍  ഉള്‍പ്പെടെയുള്ള കോടികളുടെ കള്ളപ്പണം തുടങ്ങിയവയാണ് ഇവരുടെ ആരോപണങ്ങളിലെ കാതലായ കാര്യങ്ങള്‍. സ്വര്‍ണവും മറ്റും ആശ്രമത്തിലെ ശീതീകരണികളില്‍ സൂക്ഷിച്ചിരിക്കുകയാണ്‌, പത്തുകോടി ഡോളറിന്റെയെങ്കിലും നിക്ഷേപം ഇവര്‍ക്കുണ്ടെന്നും പുസ്തകത്തില്‍  പറയുന്നു. ആശ്രമത്തെ അപമാനിക്കാതിരിക്കാന്‍ വിദേശത്ത്‌ ഗെയിലിന് സ്വന്തമായി ഒരാശ്രമം പണിത് തരാമെന്ന അഭ്യർത്ഥനയും ദൂതന്മാരിലൂടെ അമ്മ വെച്ചുവെന്ന് പുസ്തകം പറയുന്നുണ്ട്


സത്യവും നീതിയും ആശിക്കുന്നവര്‍ക്ക് ഒരു ശതമാനം പോലും ആശാവഹമായ രീതിയിലല്ല കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.ആദ്യം തന്നെ ഇവിടുത്തെ പത്ര മാധ്യമങ്ങള്‍ വാര്‍ത്ത‍ പൂര്‍ണ്ണമായും തമസ്കരിച്ചു.മാതൃഭൂമി പത്രം അവരുടെ ഔദ്യോകിക ജിഹ്വ ആയത് കൊണ്ട് മറിച്ചു പ്രതീക്ഷിക്കേണ്ട,പക്ഷെ മറ്റു പത്രങ്ങളും സമാനമായ രീതി തുടര്‍ന്നു.ചാനലുകള്‍ കുറച്ചുകൂടി മാധ്യമ ധര്‍മ്മം പാലിച്ചു.ഇന്‍ഡ്യ വിഷന്‍ റിപ്പോര്‍ട്ടര്‍ മീഡിയ വന്‍ ചാനലുകള്‍ ഇത് ചര്‍ച്ച ചെയ്യാന്‍ തയ്യാറായി. സൈബര്‍ ലോകത്ത് മാത്രമാണ് വിഷയം ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നത്. വികിലീക്സ് വെളിപ്പെടുത്തലുകള്‍ വന്നപ്പോള്‍ ആധികാരികമായിവാര്‍ത്ത‍ നല്‍കിയ മാധ്യമങ്ങള്‍, ചെറിയവെളിപ്പെടുത്തലുകളില്‍ നിന്നും വാര്‍ത്ത‍ വിസ്ഫോടനം സൃഷ്ടിച്ച മാധ്യമങ്ങള്‍ പലതും ഈ വിഷയത്തില്‍ ഒരു എക്സ്ക്ലുസിവ് റിപ്പോര്‍ട്ട്‌കളും പുറത്തു വിടുന്നില്ല.

രാഷ്ട്രീയ നേതാക്കള്‍ ആരും പ്രതികരിച്ചു കണ്ടില്ല.അകെ പ്രതികരിച്ചത് സിപിഎം നേതാവ് പി ജയരാജന്‍. പ്രതികരണം വാര്‍ത്തയായപ്പോള്‍ പേജില്‍ നിന്നു പ്രതികരണം നീക്കുകയും അദ്ദേഹത്തിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പേജുണ്ടെന്നും അതില്‍ തന്‍റെ സമ്മതമില്ലാതെയാണ് പോസ്റ്റ്‌ വന്നതെന്നും അതേ പേജില്‍ പുതിയ പോസ്റ്റ് ഇട്ടു അദേഹം സ്വയം ഇളിഭ്യനായി. ഇവിടുത്തെ ബുദ്ധിജീവികള്‍ അപകടകരമായ മൌനം പാലിക്കുന്നു.കാള പെട്ടെന്ന് കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കുന്ന പ്രതികരണ തൊഴിലാളികള്‍ ഒന്നും പറഞ്ഞു കേട്ടില്ല.വിവിധ വിഷയങ്ങളില്‍ സജീവ ഇടപെടലുകള്‍ നടത്തുന്ന പ്രതിപക്ഷ നേതാവ് വിഎസ്സു അച്യുതാനന്ദനോ ആദര്ശ പരിവേഷത്തോടെ കോണ്‍ഗ്രസ്‌ തലപ്പത്ത്എത്തിയ വിഎം സുധീരനോ സംഭവം അറിഞ്ഞതായി പോലും ഭാവിക്കുന്നില്ല.


ഗായത്രി പൂര്‍ണ്ണ വിശുദ്ധ ആണെന്ന് പറയുന്നില്ല.പക്ഷെ ഇത്രയും ആധികാരികമായി ഇരുപത് വര്ഷം കൂടെ കഴിഞ്ഞവര്‍ പറയുമ്പോള്‍ അത് മുഴുവന്‍  കള്ളമാണെന്ന് പറയുവാന്‍ രാഹുല്‍ ഈശ്വരന്‍മാര്‍ക്കെ കഴിയൂ
കളങ്കിത സാമ്രാജ്യങ്ങള്‍ പലപ്പോഴും തകര്‍ന്നു തരിപ്പണം ആകുന്നത് ഇത്തരം വെളിപ്പെടുതലുകളിലുടെയാണ്.അതുകൊണ്ട് തന്നെ  ഇത്തരം വിഷയങ്ങള്‍ സജീവമായി നിലനിര്‍ത്താന്‍ കഴിയണം.പക്ഷെ സൈബര്‍ ഇടങ്ങള്‍ അല്ലാതെ മറ്റൊരു വേദിയുംഇപ്പോള്‍ കാണുന്നില്ല.



ആദ്യം നിശബ്ദര്‍ ആയിരുന്നെങ്കിലും ഓണ്‍ലൈന്‍ രംഗത്ത് ഇപ്പോള്‍ പ്രതിരോധവുമായി അവരുടെ  അനുഭാവികള്‍ വന്നിട്ടുണ്ട്.വിചിത്രമായ വാദങ്ങളാണ് പലരും ഉന്നയിക്കുന്നത്.ഈ സംഭവത്തെ ഹിന്ദു മതത്തിനു എതിരെയുള്ള അക്രമം എന്ന വിശേഷണം  കേള്‍ക്കുമ്പോള്‍ ചിരിക്കാതെ ഇരിക്കാനാവില്ല. ആള്‍ദൈവത്തിന്റെ അവിഹിത സാമ്രാജ്യത്തെ ആത്മീയത എന്ന പവിത്രമായ വാക്കുമായി കൂട്ടി കിഴക്കുന്ന ദയനീയമായ പ്രതികരണങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്.പിന്നെ മറ്റൊന്ന് പറയുന്നത് അവരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ്.സ്ഥാപനവത്കരിക്കപെട്ട അവരുടെ കപട ആത്മീയതക്ക് പിടിച്ചു നില്ക്കാന്‍ ഇത്തരം കുറച്ചു സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയേ തീരൂ.കോടികള്‍ സംഭാവനയായി സ്വീകരിക്കുമ്പോള്‍ കുറെയൊക്കെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിച്ചില്ല എങ്കില്‍ പിടിച്ചു നില്‍ക്കാനാവില്ല.ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഉത്തമ മാതൃകകള്‍ മദര്‍ തെര്സയെ പോലുള്ളവര്‍ കാണിച്ചു തന്നിട്ടുല്ലപ്പോള്‍ ഇത്തരം തട്ടിപ്പുകള്‍ ആര്‍ക്കും തിരിച്ചരിയവുന്നതെയുള്ളൂ. കോര്‍പ്പറേറ്റ് ശൈലിയില്‍ നടത്തുന്ന ആരോഗ്യ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് മറ്റു സ്വകാര്യ വിദ്യാഭാസ സ്ഥാപനങ്ങളുമായി എന്ത് വ്യതസമാനുള്ളത്.

മതത്തിന്റെ പേരില്‍ കച്ചവട തന്ത്രങ്ങള്‍ ആര് പയറ്റിയാലും എതിര്‍ക്കപ്പെടെണ്ടാതാണ് അത് കെപി യോഹന്നാന്‍ ആയാലും കാന്തപുരം ആയാലും ശ്രീ ശ്രീ രവിശങ്കര്‍ ആയാലും ഒരുപോലെയാണ്.ആള്‍ ദൈവ വിമര്‍ശനങ്ങളെ പ്രതിരോധിക്കുന്ന അടിസ്ഥാന കാര്യം ഇപ്പോള്‍ മതമാണ്‌.
അമൃതാനന്ദമയിയെ വിമര്‍ശിച്ചാല്‍ അവര്‍ ഹിന്ദു വിരുദ്ധര്‍. മുരിങ്ങൂര്‍ലെ കാണാ കാഴ്ചകള്‍ പറഞ്ഞാല്‍ ക്രൈസ്തവ വിരോധി, കാന്തപുരത്തെ പറഞ്ഞാല്‍ അവന്‍ ഹിന്ദു വര്‍ഗീയവാദി.ഇത്തരം ആള്‍ദൈവങ്ങള്‍ ഇതു മതക്കാര്‍ ആണെങ്കിലും അവരെ എല്ലാം എതിര്‍ക്കുന്ന എല്ലാ മതത്തിലും പെട്ട വലിയൊരു വിഭാഗം ആള്‍ക്കാര്‍ ഇവിടുണ്ട്.(മതം നോക്കി ആവേശം തുളുമ്പുന്ന വര്‍ഗീയ വാദികളും ഉണ്ട്) എല്ലാആള്‍ ദൈവങ്ങളുടെയും വികൃത മുഖം സമൂഹത്തിനു മുന്‍പില്‍ വെളിപ്പെട്ടിട്ടുള്ളതാണ്.
കുറ്റം ചെയ്യുന്നവര്‍ പലപ്പോഴും മൌനം പാലിക്കും,വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാവതിരിക്കാന്‍.അതാണ് ഇവിടെയും അവര്‍ ചെയ്യുന്നത്.പക്ഷെആവരുടെ മൌനം അമ്മയുടെവിശാലമായ മനസിന്റെ ഔന്നത്യം എന്നാണ് ചിലരുടെ വാദം.

ഒരു സ്ത്രീ എന്ന നിലയില്‍ ഗായത്രിക്ക് ഏറ്റ ലൈംഗിക പീഡനങ്ങള്‍ , സ്വിസ് ബാങ്ക് അക്കൗണ്ട്‌ ഉള്‍പ്പെടെയുള്ള കണക്കില്‍ പെടതെയുള്ള കോടികളുടെ കള്ളപ്പണം ഈ ആരോപണങ്ങളില്‍ രണ്ടിലും ഒരു പ്രാഥമിക അന്വേഷണം എങ്കിലും സാധ്യമാണെന്ന് സാമാന്യ നിയമ ജ്ഞാനം ഉള്ള  ആര്‍ക്കും അറിയാവുന്ന കാര്യമാണ്.പതിറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള കേസുകളില്‍ പിന്നീടുള്ള വെളിപ്പെടുത്തലുകളുടെ പേരില്‍ കേസ് എടുക്കുന്ന കേരള പോലീസിന് ഈ വിഷയത്തില്‍ സ്വമേധയാ കേസ് എടുക്കാന്‍ കഴിയുന്നില്ല.പക്ഷെ അമൃതാനന്ദമയിക്ക് എതിരെ സോഷ്യൽ മീഡിയകളിൽ അപകീർത്തികരമായ പ്രചാരണം നടത്തിയവർക്കെതിരെ പോലീസ് കേസെടുത്തു.ഇതാണ് ഇവിടുത്തെ നിയമവും നീതിയും.



ഇനി സംഭവിക്കാന്‍ പോകുന്നത് ഈ പുസ്തകം കേരളത്തില്‍ നിരോധിക്കും.സോഷ്യല്‍ മീഡിയകളില്‍ പ്രതികരിച്ച കുറെപേര്‍ക്കെതിരെ സൈബര്‍ നിയമ പ്രകാരം കേസ്,പിന്നീടു അമ്മയുടെ അഭ്യര്‍ത്ഥന മാനിച്ചു ആ കേസ് പിന്‍വലിക്കും.
പുതിയൊരു സെന്‍സേഷന്‍ല്‍ വാര്‍ത്ത‍ വരുമ്പോള്‍ സൈബര്‍ലോകം പതുക്കെ വിഷയം മറക്കും.അതും കഴിയുമ്പോള്‍  മുഖ്യധാര മാധ്യമങ്ങളില്‍ അമ്മയുമായി അഭിമുഖം, എല്ലാ അപവാദ കഥകളെയും അതി ജീവിച്ചു വന്ന അമ്മയുമായി.  അമ്മ എല്ലാ മക്കളോടും ക്ഷമിക്കും

ചിത്രങ്ങള്‍ക്ക് കടപ്പാട്-ഗൂഗിള്‍,ഗൈല്‍ന്‍റെ ഫേസ്ബുക്ക്‌പേജ്

Related Posts Plugin for WordPress, Blogger...