പേജുകള്‍‌

2014, ജൂലൈ 29, ചൊവ്വാഴ്ച

അറിയപ്പെടാത്ത നക്ഷത്രങ്ങള്‍

കൂമന്‍ കാവില്‍ ബസ്‌ ഇറങ്ങി ഖസാക്കിലേക്ക് പോകുന്ന രവി.ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ കൂടുതല്‍ മലയാളികള്‍ക്കും ഓര്‍മ വരുന്നത് ഖസാക്കിന്‍റെ ഇതിഹാസത്തിലെ രവിയെ ആയിരിക്കും,തേവാരത് ശിവരാമന്‍ നായരുടെ  ഞാറ്റു പുരയിലെ ഏകാദ്ധ്യാപക വിദ്യാലയം.

ഒരു പക്ഷെ  നമ്മുടെ പൊതുസമൂഹത്തിനു ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ പരിചിതമായിരിക്കില്ല.വിദ്യാലയങ്ങളുടെ സാന്ദ്രത ഗ്രാമങ്ങളിലുംനഗരങ്ങളിലും ഏറെ ഉള്ളപ്പോള്‍.എന്നാല്‍ കേരളത്തിലും ഉള്‍പ്രദേശങ്ങളില്‍, കൊടും വനങ്ങളില്‍   ആദിവാസി വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്ക്  ഉള്‍പ്പെടെ അറിവിന്റെ വെളിച്ചം പകരുന്ന  ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ നിരവധി ഉണ്ടെന്നുള്ള കാര്യം പലര്‍ക്കും അറിയില്ല.

ആദിവാസി മേഖല, ഉൾപ്രദേശങ്ങൾ എന്നിവിടങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരമുയർത്തുക എന്ന ലക്ഷ്യത്തോടെ 1997ൽ ആണ്  വിവിധ ഭാഗങ്ങളിൽ ഏകാദ്ധ്യാപക വിദ്യാലയങ്ങൾ തുടങ്ങിയത്.ഏറെ പ്രതിസന്ധികൾ നേരിടേണ്ട സ്ഥലങ്ങളിൽ ജോലി ചെയ്യേണ്ടി വരുമെന്നതിനാൽ ഉദ്യോഗാര്‍ഥികളെ കിട്ടാനില്ലായിരുന്നു.ഒടുവില്‍ ടിടിസി വേണമെന്ന നിബന്ധന ഒഴിവാക്കി,എസ്എസ്എല്‍സി അടിസ്ഥാന യോഗ്യതയായി തീരുമാനിച്ചാണ് അദ്ധ്യാപകരെ തിരഞ്ഞെടുത്തത്. ആദിവാസി മേഖലകളിലെ സാക്ഷരതാ പ്രവർത്തകരായിരുന്നു അദ്ധ്യാപകരിൽ  ഏറെയും. 

2013 മാര്‍ച്ച്‌ 11 നു കോതമംഗലം സ്വദേശിനിയായ ലിസി എന്ന ഏകാദ്ധ്യാപക വിദ്യാലയത്തിലെ അദ്ധ്യാപിക സ്കൂളിലേക്കുള്ള യാത്രയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചിരുന്നു,ആരും അധികം ശ്രദ്ധിക്കപ്പെടാതെ പോയ വാര്‍ത്ത‍.ഏറണാകുളം ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ ആദിവാസി കോളനി ഏകാദ്ധ്യാപകവിദ്യാലയത്തിലെ അദ്ധ്യാപികയായിരുന്നു ലിസി.15 വര്‍ഷമായി ആ ബദല്‍ സ്‌കൂളിലെ അധ്യാപികയായിരുന്നു ലിസി ടീച്ചര്‍.  പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ വാങ്ങാനായി 50 കിലോമീറ്റര്‍ അകലെയുള്ള കോതമംഗലം ബ്ലോക്ക് റിസോഴ്‌സ് സെന്ററിലേക്ക് പോകുംവഴിയാണ്  ആന ആക്രമിച്ചത്.കുഞ്ചിപ്പാറയിലെ, ഈറ്റയും മുളയും ഷീറ്റും ഉപയോഗിച്ച് നിര്‍മിച്ച ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലുള്ള സ്‌കൂളില്‍ 22 കുട്ടികളെയാണ് ലിസി ടീച്ചര്‍ പഠിപ്പിച്ചിരുന്നത്.ആദിവാസി കുടികളിലെ പുരുഷന്മാര്‍ക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണ പ്രവര്‍ത്തനവും ഇവര്‍ നടത്തിയിരുന്നു.

                                                                         ലിസി ടീച്ചര്‍


ഇടുക്കി ജില്ലയിലെ ഇടമലക്കുടിയില്‍ ഉള്ള വിവിധ ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍.ഇവിടേക്ക് പോകുന്ന അദ്ധ്യാപകരുടെ ദുരിതം സങ്കല്പ്പിക്കാവുന്നതിലും അപ്പുറമാണ്.ഇരുപത്തിയെട്ടു കുടികള്‍ ചേര്‍ന്നയിടമാണ്‌ ഇടമലക്കുടി. കേരളത്തിലെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്ത്‌ എന്ന നിലയില്‍ നമ്മള്‍ വാര്‍ത്തകളില്‍ കേട്ടിട്ടുണ്ട് ഇടമലക്കുടിയെ പറ്റി.വാഹന സൗകര്യം അവസാനിക്കുന്നടുത്തു നിന്ന് കൊടും കാടില്‍കൂടി ഒരു ദിവസം മുഴുവന്‍ നടന്നാല്‍ മാത്രമേ ഇവര്‍ക്ക് സ്കൂളില്‍ എത്തുവാന്‍ കഴിയൂ.
ഇവരുടെ ദുരിതയാത്രയെ പറ്റിയുള്ള ഒരു ലേഖനം താഴെ കാണുന്ന ലിങ്കില്‍ വായിക്കാം 

ഇടമലക്കുടിയുടെ ഇതിഹാസം

വന്യമൃഗങ്ങളുടെ ശല്യമുളള കൊടുംവനവും എത്തിപ്പെടാൻ ഏറെ പ്രയാസമുളള ഉൾപ്രദേശങ്ങളും താണ്ടി കുട്ടികളെ പഠിപ്പിക്കുന്ന ഇവര്‍ പേറുന്ന ദുരിതം വളരെ വലുതാണ്.തുച്ചമായ വേതനം,പലര്‍ക്കും മാസത്തില്‍ ഒരിക്കല്‍ മാത്രമേ വീട്ടില്‍ പോകാന്‍ കഴിയൂ.കൊടുംകാട്ടില്‍ ഇങ്ങനെ സ്കൂളിനുള്ളില്‍ തന്നെ അവര്‍ക്കും താമസിക്കേണ്ടി വരുന്നു.ചെറിയ കുഞ്ഞുങ്ങള്‍ ഉള്ള അദ്ധ്യാപകര്‍ പലരും അവരെയും കൂട്ടിയാണ് കാട് കയറുന്നത്.

ഏകാദ്ധ്യാപക വിദ്യാലയങ്ങളില്‍ നാലാം ക്ലാസ് വരെയാണ് ക്ലാസുകള്‍ ഉള്ളത്.അതിനുശേഷം ഈ കുട്ടികള്‍ സാധാരണ സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പ്രവേശനം നേടുന്നു. ഈ കുട്ടികള്‍ക്ക് ശരിയായ അധ്യയനം നല്കാന്‍ ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ എത്രമാത്രം പര്യാപ്തമാണ് എന്ന ചോദ്യം ഉയരുന്നുണ്ട്. പക്ഷേ ഇത്തരം വിദ്യാലയങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍ ഈ കുട്ടികളില്‍ പലരും അറിവിന്റെ ലോകത്തേക്ക് കടക്കുക പോലുമില്ലായിരുന്നു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാണ് ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ വരുന്നത് എങ്കിലും വകുപ്പിന് ഇവയുടെ കാര്യത്തില്‍ വേണ്ട ശ്രദ്ധ ഇല്ല.സംസ്ഥാനത്ത് 354 ഏകാദ്ധ്യാപക വിദ്യാലയങ്ങളാണുള്ളത്.354 വിദ്യാലയങ്ങളില്‍  ആയി 412 ജീവനക്കാരും 8487 വിദ്യാര്‍ഥികളുമുണ്ടെന്നാണ് സര്‍ക്കാറിന്‍െറ കണക്ക്.ഇതില്‍ 111  വിദ്യാലയങ്ങള്‍  പ്രൈമറി സ്കൂളുകളായി മാറ്റാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തെങ്കിലും ഇതുവരെ നടപ്പായില്ല.ഈ വിദ്യാലയങ്ങല പ്രൈമറി സ്കൂളുകള്‍ ആക്കുമ്പോള്‍ ഏറ്റവും ആശങ്കയിലാകുന്നത് ഇങ്ങനെ ഉയര്‍ത്തപ്പെടുന്ന സ്കൂളുകളിലെ അദ്ധ്യാപകരാണ്.പ്രൈമറി വിദ്യാലയങ്ങള്‍ ആകുന്നതോട് കൂടി ഇവിടെല്ലാം സര്‍ക്കാര്‍ സ്കൂളുകളില്‍ അദ്ധ്യാപകരാകാന്‍ വേണ്ട യോഗ്യത ഉള്ളവരെ നിയമിക്കേണ്ടി വരും.ഇപ്പോഴുള്ള പല അദ്ധ്യാപകര്‍ക്കും അതില്ല.



ഈ മേഘലയിലെ അദ്ധ്യാപകര്‍ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും നിരവധിയാണ്.80% അദ്ധ്യാപകരും സ്ത്രീകളാണ്, ഇവര്‍ക്ക് വേണ്ട ഏറ്റവും അടിസ്ഥാന സൗകര്യങ്ങള്‍ പോലും മിക്ക സ്കൂളുകളിലും ഇല്ല.  ദുരിത യാത്രയും താമസിക്കാനുള്ള ബുദ്ധിമുട്ടുകളും ജോലിയുടെ പ്രത്യകത ആണെന്ന് ഇവര്‍ അംഗീകരിക്കുന്നു.പക്ഷെ ഇവര്‍ക്ക് കിട്ടുന്നത് തുച്ചമായ വേതനമാണ്,മാസം 3000 രൂപ മാത്രം.അതും കൃത്യമായി ലഭിക്കാറില്ല.അതിനു പുറമെയാണ് പ്രൈമറി വിദ്യാലയങ്ങള്‍ ആക്കുന്നതോടെ കുറെ പേര്‍ക്ക് ജോലി നഷ്ടമാകുമോ എന്ന ആശങ്കയും.

വേതനത്തിന്റെ ആകര്‍ഷണം മാത്രം കൊണ്ട് ആരും ഈ ജോലിക്ക് തയ്യാറാവും എന്ന് കരുതുന്നില്ല.അവര്‍ ഈ ജോലിയിലൂടെ പ്രകടിപ്പിക്കുന്ന സാമൂഹിക പ്രതിബദ്ധത കണ്ടില്ലെന്നു നടിക്കാനാവില്ല.ഏതാണ്ട് ഒരു സമര്‍പ്പണ മനോഭാവത്തോടെയാണ് പലരും ഇവിടെ ജോലി ചെയ്യുന്നത്.അദ്ധ്യാപനവും അതിനു പുറമേ  ഈ കുട്ടികള്‍ക്ക്  ഭക്ഷണം തയ്യാറാക്കിയും അവര്‍ക്കൊപ്പം കഴിഞ്ഞുമാണ് പലരും ജോലി ചെയ്യുന്നത്.ആദിവാസി മേഘലകളില്‍ പലപ്പോഴും കുട്ടികളെ സ്കൂളിലേക്ക് എത്തിക്കാന്‍ തന്നെ ഇവര്‍ ഏറെ കഷ്ടപ്പെടേണ്ടി വരും.അവധിക്കായി നാട്ടില്‍ പോയി വരുമ്പോള്‍ ചിലപ്പോള്‍ വീണ്ടും കുട്ടികളെ തേടി പോകണം ഊരുകളിലേക്ക്.ചിലപ്പോള്‍ കുട്ടികളെ കുളിപ്പിച്ച് വൃത്തിയാക്കേണ്ട ചുമതലയും ഇവര്‍ ഏറ്റെടുക്കുന്നു.

വാര്‍ത്താ പ്രാധാന്യം ഉള്ള പദ്ധതികള്‍ ,വലിയ മുതല്‍മുടക്കുകള്‍ ഉള്ള പ്രൊജക്റ്റ്‌കള്‍ ഇവയിലോക്കെയാണ് ഏവര്‍ക്കും താത്പര്യം.  മുഖ്യധാരക്ക് പ്രിയങ്കരമായ കാര്യങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഇത്തരക്കാര്‍ അവഗണിക്കപ്പെടുന്നു.സ്ഥിര നിയമനവും കൂടുതൽ ശമ്പളവും നൽകുമെന്ന  സർക്കാരുകളുടെ പ്രഖ്യാപനങ്ങള്‍ ഏറെ കാലമായുണ്ട് .പക്ഷെ   സ്കൂളുകളുടെ നിലവാരമുയർത്താൻ തീരുമാനിച്ച സർക്കാർ നിലവിലുളള അദ്ധ്യാപകരുടെ കാര്യത്തിൽ മൗനം പുലര്‍ത്തുന്നു.

ഈ അദ്ധ്യാപകര്‍ക്ക് വേണ്ടി വാദിക്കാന്‍ ആരുമില്ല.സംഘടനകള്‍ ഇല്ല സമരം ചെയ്യാന്‍.പക്ഷെ ഇവര്‍ ചെയ്യുന്ന സേവനം കണ്ടില്ലെന്നു നടിക്കാന്‍ ആര്‍ക്കും ആവില്ല.ഇക്കാലമത്രയും ഇവര്‍ സമൂഹത്തിനു ചെയ്ത സേവനം കണക്കിലെടുത്ത് ഒരാളെ പോലും പിരിച്ചു വിടാതെ ഏവര്‍ക്കും സ്ഥിരം നിയമനം ഉറപ്പുവരുത്തണം,ഇവര്‍ക്ക് സര്‍ക്കാര്‍ സ്കൂളിലെ അദ്ധ്യാപകര്‍ക്ക് ലഭിക്കുന്ന വേതനം നല്‍കാനുള്ള നടപടികളും സ്വീകരിക്കണം.അതാണ് സര്‍ക്കാരിന് ഇവരോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ഉചിതമായ കാര്യം

( ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍)
blogger

29 അഭിപ്രായങ്ങൾ :

  1. സാജൻ,
    ഈ വിവരങ്ങൾ നൽകിയതിൽ നന്ദി,
    പുറം ലോകം അറിയാതെ ഇത്തരം അദ്ധ്യാപകവൃത്തിയിൽ ഏർപ്പെടുന്ന വരുടെ ജോലി സുരക്ഷ സർക്കാർ ഉറപ്പാക്കേണ്ടതുണ്ട് ഒപ്പം ഇവരുടെ വേതനം മറ്റു UGC scale കൾക്കൊപ്പം ഉയർത്താനും സർക്കാർ തയ്യാറാവണം, ഇവരുടെ സുരക്ഷ അതിപ്രധാനം തന്നെ. ലിസ്സിക്ക് പറ്റിയതുപോലെ ഇനിയുള്ളവർക്കും ഒരിക്കലും സംഭവിക്കാൻ പാടില്ല, സർക്കാരിന്റെ ശ്രദ്ധയിൽ ഇത് യെതിക്കെണ്ടതുണ്ട്. നമ്മുടെ മാധ്യമങ്ങൾക്ക് ഇതിൽ ഒരു നല്ല പങ്കു വഹിക്കാൻ കഴിയും
    നന്ദി സാജാൻ ഈ അറിവ് തന്നതിൽ,

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മാധ്യമങ്ങളില്‍ വാര്‍ത്ത‍ പല തവണ വന്നിട്ടുണ്ട്,പക്ഷെ സര്‍ക്കാരിന്റെ ശ്രദ്ധ വേണ്ട രീതിയില്‍ ഉണ്ടായിട്ടില്ല.

      ഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. ചിത്രങ്ങൾക്ക് ഓരോ അടിക്കുറിപ്പുകൾ കൂടി നല്കുക
    അറിയപ്പെടാത്ത നക്ഷത്രങ്ങള്‍ ആയ ഇക്കൂട്ടരെ പുറം ലോകം അറിയട്ടെ അധികാരികൾ ഇവരുടെ കാര്യത്തിൽ കുറേക്കൂടി ശ്രദ്ധ പുലര്തട്ടെ!

    മറുപടിഇല്ലാതാക്കൂ
  4. അധികം ചര്‍ച്ച ചെയ്യാതെയും അറിയാതെയും കിടക്കുന്ന സംഭവങ്ങള്‍ ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ സാര്‍ തീര്‍ച്ചയായും സമൂഹം ശ്രദ്ധിക്കപ്പെടാതെ പോകുന്ന കാര്യങ്ങള്‍.അധികാരികളുടെ ശ്രദ്ധയില്‍ ഇല്ല എന്ന് പറയാനാവില്ല,അതൊരു ന്യായീകരനവുമല്ല

      ഇല്ലാതാക്കൂ
  5. വളരെ പ്രാധാന്യമർഹിക്കുന്ന ഒരു വിഷയമാണ് ഇവിടെ ചർച്ചക്കു വെച്ചത്. കേരളത്തിലെ ഏകാധ്യാപക വിദ്യാലയങ്ങളെല്ലാം തന്നെ എത്തിപ്പെടാൻ പ്രയാസമുള്ള ആദിവാസി മേഖലകളിലാണ് . തുച്ഛമായ വേതനത്തിന് ഇവിടെ ജോലിചെയ്യുന്ന അധ്യാപകരുടെ സ്ഥിതി ഏറെ പരിതാപകരവും. കേരളത്തിലെ ആദിവാസികളുടെ സംസ്കാരവും ജീവിതവും പഠിക്കാത്ത ഉദ്യോഗസ്ഥരെയാണ് ഇവിടെ ആദിവാസിക്ഷേമത്തിനായി നിയോഗിക്കുന്നത്. എല്ലാ സർക്കാർ വകുപ്പുകളേയും പോലെ ആദ്വാസിക്ഷേമത്തിനുള്ള ഫണ്ട് പലപ്പോഴും കൃത്യാമയ ഒരു നയവും പരിപാടികളുമില്ലാതെ ദുഃർവ്യയം ചെയ്തുപോവുന്നു. അവരുടെ പ്രാധമികവിദ്യാഭ്യാസത്തെ പ്രാധാന്യമുള്ള ഒരു വിഷയമായി എടുക്കണമെന്ന് ഈ ബ്യൂറോക്രാറ്റുകൾക്ക് അറിയില്ല. ഇതിന്റെ തുടർച്ചയാണ് ഈ അധ്യാപകരുടെ ദുരിതങ്ങൾ. വിദ്യാഭ്യാസയോഗ്യതയുടെ കാര്യത്തിൽ ഈ അധ്യാപകർ ഒട്ടും പിന്നിലല്ല. എന്നിട്ടും അവർക്ക് വളരെ തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നത്. നിലവിലുള്ള അധ്യാപക സംഘടനകൾക്കോ, വിദ്യാഭ്യാസ സെമിനാറുകളിൽ പ്രസംഗപാടവം തെളിയിക്കുന്ന ബുദ്ധിജീവികളോ സംഘടിതരല്ലാത്ത ഇവരുടെ പ്രശ്നം ഏറ്റെടുക്കാറുമില്ല....

    ഈ നാടിന്റെ കറുത്ത മുഖങ്ങളിൽ ഒന്നുകൂടി ഇവിടെ വെളിവാക്കപ്പെട്ടു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ സാര്‍ അവര്‍ക്ക് സംഘടനാ ബലം ഇല്ല,അവര്‍ക്ക് വേണ്ടി വാദിക്കാന്‍ ആരുമില്ല

      ഇല്ലാതാക്കൂ
  6. ശരിക്കും സ്റ്റാറുകളായ ഇത്തരം
    അദ്ധ്യാപകര്‍ക്ക് വേണ്ടി വാദിക്കാന്‍ ആരുമില്ല.
    സംഘടനകള്‍ ഇല്ല സമരം ചെയ്യാന്‍.പക്ഷെ ഇവര്‍ ചെയ്യുന്ന
    സേവനം കണ്ടില്ലെന്നു നടിക്കാന്‍ ആര്‍ക്കും ആവില്ല.ഇക്കാലമത്രയും
    ഇവര്‍ സമൂഹത്തിനു ചെയ്ത സേവനം കണക്കിലെടുത്ത് ഒരാളെ പോലും പിരിച്ചു വിടാതെ ഏവര്‍ക്കും സ്ഥിരം നിയമനം ഉറപ്പുവരുത്തണം,ഇവര്‍ക്ക് സര്‍ക്കാര്‍ സ്കൂളിലെ
    അദ്ധ്യാപകര്‍ക്ക് ലഭിക്കുന്ന വേതനം നല്‍കാനുള്ള നടപടികളും സ്വീകരിക്കണം.അതാണ് സര്‍ക്കാരിന് ഇവരോട്
    ചെയ്യാന്‍ കഴിയുന്ന ഏറ്റവും ഉചിതമായ കാര്യം

    മറുപടിഇല്ലാതാക്കൂ
  7. നിസ്വാര്‍ത്ഥമായ സേവനം ചെയ്യുന്നവരെ കണ്ടില്ലെന്ന് നടിക്കരുത്.അത്തരത്തിലുള്ളവര്‍ മുറവിളികൂട്ടാനൊ,സമരംചെയ്യാനൊ വന്നെന്നുവരില്ല.തിര്‍ച്ചയായും അവര്‍ സമൂഹത്തിന് ചെയ്യുന്ന സേവനം കണ്ടറിഞ്ഞ് അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ വേണ്ട ഊര്‍ജ്ജവും,പ്രോത്സാഹനവും നല്‍കുംതരത്തിലുള്ള നടപടികള്‍ സ്വീകരിക്കണം.ദുരിതങ്ങള്‍ പങ്കുവെച്ചുകൊണ്ട്,ജീവന്‍ പണയംവെച്ചുകൊണ്ട് സേവനപ്രവര്‍ത്തനം നടത്തുന്നവരുടെ വിവരം പങ്കുവെച്ചതിന് നന്ദിയുണ്ട്.
    ആശംസകള്‍
    .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇവരുടെ കഷ്ടപ്പാടും കിട്ടുന്ന വേതനവും തമ്മില്‍ ഒരു ബന്ധവും ഇല്ല സാര്‍

      ഇല്ലാതാക്കൂ
  8. പുതിയ സ്കൂളുകൾ അനുവദിച്ചാൽ ലക്ഷങ്ങൾ കയ്യിൽ വീഴും. അപ്പോൾ ഈ വിദ്യാലയങ്ങളെ ശ്രദ്ധിക്കാൻ വിദ്യാഭ്യാസ മന്ത്രിക്കു എവിടെ സമയം? രാഷ്ട്രീയക്കാർക്ക് എവിടെ സമയം?

    എന്നാലും ഈ കത്ത് വിദ്യാഭ്യാസ മന്ത്രിക്ക് അയച്ചു കൊടുക്കൂ. പ്രതിപക്ഷ നേതാവിനും. എന്ത് സംഭവിക്കുന്നു എന്ന് കാണാം.

    മറുപടിഇല്ലാതാക്കൂ
  9. വിദ്യാഭ്യാസം നൂറ് ശതമാനവും ബിസിനസ് ആയ ഇക്കാലത്ത് ഈ ദരിദ്രവിദ്യാലയങ്ങളെക്കുറിച്ച് ആര്‍ ഗൌനിക്കുന്നു. (സര്‍ക്കാര്‍ സ്കൂളിലെ കുട്ടികള്‍ക്ക് നിലവാരമില്ല എന്ന് നമ്മുടെ മന്ത്രി പറഞ്ഞത് ഈ കഴിഞ്ഞ ദിവസമാണ്!)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അപ്പോള്‍ ഈ കുട്ടികളെ പറ്റി എന്തയിര്ക്കും നമ്മുടെ മന്ത്രി പറയുക

      ഇല്ലാതാക്കൂ
  10. ആശംസകള്‍.. താങ്കളുടെ ഈ പോസ്റ്റ് അധികൃതരുടെ കണ്ണുതുറപ്പിക്കുവാന്‍ കഴിയുമാറാകട്ടെ.... സാധ്യത വിദൂരമാണെങ്കിലും. ലിസി ടീച്ചറെ കുറിച്ച് പറയുന്ന പാരഗ്രാഫിനു താഴെയുള്ള ഫോട്ടോയുടെ താഴെ റോസിടീച്ചര്‍ എന്നാണല്ലോ എഴുതിയിരിക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തെറ്റ് ചൂണ്ടികാണിച്ചതിന് നന്ദി.അത് തിരുത്തിയിട്ടുണ്ട്

      ഇല്ലാതാക്കൂ
  11. നൂറു ശതമാനം സാക്ഷരത നേടിയില്ലേ, പിന്നെ ഇതൊക്കെ എന്തിനു ശ്രദ്ധിക്കണം എന്നാകും അധികാരികള്‍ ചിന്തിക്കുന്നത്.... ഈ പോസ്റ്റ്‌ അവിടെയൊക്കെ എത്തിയാല്‍ തന്നെ വായിച്ച് നോക്കി വേണ്ടത് ചെയ്യാന്‍ തോന്നുമോ എന്തോ??
    ലിസി ടീച്ചര്‍ക്ക് ആദരാഞ്ജലികള്‍ :( :(

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നൂറ് ശതമാനം സാക്ഷരത ,അതൊരു സാങ്കേതിക കണക്ക് അല്ലെ ചേച്ചി..

      ഇവരുടെ കഷ്ടപ്പാടും കിട്ടുന്ന വേതനവും തമ്മില്‍ ഒരു ബന്ധവും ഇല്ല,ഈ അദ്ധ്യാപകര്‍ തന്നെ യഥാര്‍ത്ഥ സ്റാര്‍കള്‍

      ഇല്ലാതാക്കൂ
  12. വായിച്ചു. ശ്രദ്ധിക്കപ്പെടേണ്ടതായ വിഷയം തന്നെ.

    മറുപടിഇല്ലാതാക്കൂ
  13. ചർച്ച അർഹിക്കുന്ന പോസ്റ്റ്‌...വേണ്ടപ്പെട്ടവരിൽ എത്തിപ്പെട്ടാൽ എത്ര നന്നായിരുന്നു :(

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വേണ്ടപ്പെട്ടവരുടെ ശ്രദ്ധയില്‍ വിഷയം ഉണ്ട് പക്ഷെ നടപടികള്‍ ഉണ്ടാവുന്നില്ല

      ഇല്ലാതാക്കൂ
  14. ഒരു ചാനലില്‍ ഒരു ഡോകുമെന്ററി കണ്ടിരുന്നു. ഈ അധ്യാപകര്‍ക്ക് എന്ത് കൊടുത്താലും മതിയാവില്ല എന്നാ പക്ഷക്കാരനാണ് ഞാന്‍. എന്ത് ചെയ്യാം...ആരോട് പറയാന്‍.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇവരുടെ കഷ്ടപ്പാടും കിട്ടുന്ന വേതനവും തമ്മില്‍ ഒരു ബന്ധവും ഇല്ല അന്നൂസ്

      ഇല്ലാതാക്കൂ
  15. ഏറെ നന്ദി ബ്ലോഗില്‍ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും ഏരിയല്‍ ചേട്ടന്‍,പ്രദീപ്‌ സാര്‍,തങ്കപ്പന്‍ സാര്‍,രാംജി ചേട്ടന്‍ഹരിനാഥ്,ബിപിന്‍ സാര്‍,സുധീര്‍ ദാസ്അജിത്‌ ഏട്ടന്‍,മുരളി ചേട്ടന്‍,മുബി ചേച്ചി,വര്‍ഷിണി ടീച്ചര്‍,അന്നുസ്

    മറുപടിഇല്ലാതാക്കൂ
  16. തികച്ചും വ്യത്യസ്തമായ ബ്ലോഗ്‌ ,നല്ല വിവരണം

    മറുപടിഇല്ലാതാക്കൂ
  17. ഏതു ചാനലില്‍ ആണെന്നോര്‍മ്മയില്ല ഒരിക്കല്‍ കണ്ടിരുന്നു കാടുകയറിപ്പോകുന്ന കുറെ അദ്ധ്യാപകരേ കൂടുതലും സ്ത്രീകള്‍ തന്നെ തീരെ പൊടി കുഞ്ഞിനേയും കൊണ്ട് കാടുകയറുന്ന അവരെ കണ്ടപ്പോള്‍ വിഷമം തോന്നി . തുച്ഛമായ ശമ്പളത്തിന് അവര് ചെയ്യുന്ന സേവനം എത്ര വലുതാണെന്ന് ചിന്തിച്ചു വേണ്ടപ്പെട്ടവര്‍ ഇനിയെങ്കിലും എന്തെങ്കിലും ചെയ്‌താല്‍ നന്നായിരുന്നു .
    >>>ഈ അദ്ധ്യാപകര്‍ക്ക് വേണ്ടി വാദിക്കാന്‍ ആരുമില്ല.സംഘടനകള്‍ ഇല്ല സമരം ചെയ്യാന്‍.പക്ഷെ ഇവര്‍ ചെയ്യുന്ന സേവനം കണ്ടില്ലെന്നു നടിക്കാന്‍ ആര്‍ക്കും ആവില്ല.ഇക്കാലമത്രയും ഇവര്‍ സമൂഹത്തിനു ചെയ്ത സേവനം കണക്കിലെടുത്ത് ഒരാളെ പോലും പിരിച്ചു വിടാതെ ഏവര്‍ക്കും സ്ഥിരം നിയമനം ഉറപ്പുവരുത്തണം,ഇവര്‍ക്ക് സര്‍ക്കാര്‍ സ്കൂളിലെ അദ്ധ്യാപകര്‍ക്ക് ലഭിക്കുന്ന വേതനം നല്‍കാനുള്ള നടപടികളും സ്വീകരിക്കണം.അതാണ് സര്‍ക്കാരിന് ഇവരോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ഉചിതമായ കാര്യം <<<
    പറയാനുള്ളത് പറഞ്ഞു സാജന്‍... (y)
    നല്ല ലേഖനം

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...